തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം; മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് പ്രതിഷേധം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു.
ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളിച്ചാണ് പ്രതിഷേധം. എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയും യോഗത്തിൽ അരങ്ങേറി.
'ചുംബനം ഇത്രക്കും തെറ്റാണോ?,കേരളത്തിന്റെ അട്ടിപ്പേറവകാശം ആരുമെടുക്കേണ്ട..'; ഷൈജു ദാമോദരന്‍
കത്ത് വിവാദം ചർച്ചചെയ്യാൻ മേയർ ആര്യാ രാജേന്ദ്രനാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് പ്രത്യേക കൗൺസിൽ വിളിച്ചത്. നവംബർ 22ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുമ്പേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു. പ്രത്യേക കൗൺസിൽ യോഗം നിയന്ത്രിക്കുന്നതിൽ നിന്ന് ആരോപണ വിധേയയായ മേയറെ വിലക്കണമെന്ന പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു എന്നാൽ സിപിഎം തള്ളി.
68ാം വയസില്‍ അയാള്‍ രണ്ടും കല്‍പിച്ചിറങ്ങി, ആദ്യം ഭാര്യയ്ക്ക് പോലും സംശയമായിരുന്നു; എന്നാല്‍..!
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. ഈ കരാർ നിയമനത്തിലേക്കാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചോദിച്ച് സി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ ഔദ്യോഗിക' കത്ത് അയച്ചതെന്നാണ് ആരോപണം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് പുറത്താവുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കും. കത്തു തയാറാക്കിയത് താനല്ലെന്നും, അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
മേയർ സ്ഥാനം രാജിവെക്കില്ലെന്നും ആര്യ പറഞ്ഞിരുന്നു. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും എന്ന് ആര്യ പറഞ്ഞു. 55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തി ആണ് താന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു എന്നാണ് ആര്യ വ്യക്തമാക്കിയത്.