തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ ചിത്രം തെളിഞ്ഞു, തിരുവനന്തപുരത്ത് 6,402 സ്ഥാനാർഥികൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞു. 6,402 സ്ഥാനാർഥികളാണു ജനവിധി തേടി തിരുവനന്തപുരം ജില്ലയിൽ മത്സരിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി നവംബർ 23ന് വൈകിട്ട് മൂന്നിന് അവസാനിച്ചതോടെയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമായത്. ആകെ സ്ഥാനാർഥികളിൽ വനിതകളാണു കൂടുതൽ. 3,329 പേർ. 3,073 പുരുഷ സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.
Recommended Video
ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്ക് 4,710 പേരാണു ജനവിധി തേടുന്നത്. ഇതിൽ 2,464 പേർ വനിതകളും 2,246 പേർ പുരുഷന്മാരുമാണ്. 266 വനിതകളും 257 പുരുഷന്മാരുമടക്കം 523 സ്ഥാനാർഥികളാണു ബ്ലോക്ക് പഞ്ചായത്തിൽ മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ആകെ 97 സ്ഥാനാർഥികളിൽ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 556 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 278 വനിതകളും 278 പുരുഷന്മാരും. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണു മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത്.
അന്തിമ സ്ഥാനാർഥിപ്പട്ടികയായതോടെ ഓരോരുത്തർക്കുമുള്ള ചിഹ്നങ്ങളും ഇന്നലെ അനുവദിച്ചു. വരണാധികാരികളുടെ ഓഫിസുകളിലായിരുന്നു ചിഹ്നം അനുവദിക്കുന്ന നടപടികൾ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ല. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ കോവിഡ് പ്രതിരോധത്തില്‍ നിന്നുള്ള ശ്രദ്ധയും ജാഗ്രതയും ഒരുതരത്തിലും കുറയാന്‍ പാടില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച വരുത്തിയാല്‍ തെരഞ്ഞെടുപ്പിനു ശേഷം കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്നു കൂടി ഏവരും ഓര്‍ക്കണം. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കോവിഡ് നോഡല്‍ ഏജന്റിനെ ചുമതലപ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും മറക്കരുത്. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശന സമയത്ത് വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോഴും പാര്‍ട്ടി ഭാരവാഹികളുമായി ഇടപഴകുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തണം. സാനിറ്റൈസര്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങളെപ്പറ്റിയും മാസ്‌കിന്റെ ഉപയോഗത്തെകുറിച്ചും വോട്ടര്‍മാരില്‍ ബോധവത്ക്കരണവും നടത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കണമെന്നും അടഞ്ഞമുറികളില്‍ ഒരു കാരണവശാലും ഒത്തുകൂടാന്‍ പാടില്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി.