തദ്ദേശ തിരഞ്ഞെടുപ്പ്: ഇ-ഡ്രോപ്പ് പരിശീലന പരിപാടി ആരംഭിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേയ്ക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവർത്തനം സുഗമവും കാര്യക്ഷമവും ആക്കുന്ന ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിന്റെ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവർക്കായുള്ള ഓൺലൈൻ പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം, ദിലീപിന് വൻ ആശ്വാസം, നടന് മേൽ ഉടൻ കുറ്റം ചുമത്തില്ല!
വെബ് അധിഷ്ഠിത സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സർക്കാർ ജീവനക്കാരുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡാറ്റാ പൂൾ ഉണ്ടാക്കി അതിൽ നിന്നും റാൻഡമൈസേഷൻ നടത്തി നിഷ്പക്ഷവും സുതാര്യവുമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമാണ് ഇ-ഡ്രോപ്പ്. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് കമ്മീഷൻ ഇ-ഡ്രോപ്പ് നടപ്പിലാക്കി വരുന്നത്.
ഏകദേശം രണ്ടേകാൽ ലക്ഷത്തോളം പോളിംഗ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഇലക്ഷൻ ഡ്യൂട്ടിക്ക് ഉണ്ടാകുക. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുളളിലുളള സർക്കാർ, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നും ജീവനക്കാരുടെ വിശദാംശങ്ങൾ ഇ-ഡ്രോപ്പിൽ സ്ഥാപന മേധാവികൾ രേഖപ്പെടുത്തും. വിശദാംശങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറി പരിശോധന നടത്തി അവ ഫ്രീസ് ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കുന്നു.
അവ വീണ്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ദിവസം റാൻഡമൈസേഷൻ നടത്തി പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നതാണ് ഇ-ഡ്രോപ്പിന്റെ പ്രവർത്തനം. റാൻഡമൈസേഷൻ രണ്ടു ഘട്ടമായി ആണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ പോളിംഗ് ഉദ്യോഗസ്ഥൻമാരെ നിയമിച്ചുകൊണ്ടുളള പോസ്റ്റിംഗ് ഓർഡറുകൾ പുറപ്പെടുവിക്കുന്നു. പോസ്റ്റിംഗ് ഓർഡറിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർ ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കാണ് നിയമിക്കപ്പെട്ടിട്ടുളളതെന്നും അവർക്കുള്ള ഇ.വി.എമ്മുകളുടെ പരിശീലനം സംബന്ധിച്ചുമുള്ള വിശദാംശങ്ങളും അതിൽ ഉണ്ടായിരിക്കും.
രണ്ടാം ഘട്ട റാൻഡമൈസേഷൻ പോളിംഗ് ദിവസത്തിന്റെ രണ്ടു ദിവസം മുമ്പെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടത്തുന്നു. അതുവഴി പോളിംഗ് ഉദ്യോഗസ്ഥർക്ക് അവർ നിയമിക്കപ്പെട്ടിട്ടുളള പോളിംഗ് സ്റ്റേഷന്റെ വിശദാംശങ്ങൾ ലഭ്യമാകുന്നു. ഇലക്ഷൻ സാധന സാമഗ്രികൾ ശേഖരിക്കുവാൻ വരുന്ന സമയത്ത് (പോളിംഗിന്റെ തലേ ദിവസം) ഇക്കാര്യം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കുന്നു. കൂടാതെ എസ്എംഎസ് മുഖാന്തിരം പ്രസ്തുത വിവരങ്ങൾ പോളിംഗ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകും.