നെടുമങ്ങാട് നഗരസഭയിൽ മത്സരം ശക്തം, എൽഡിഎഫിനെ അട്ടിമറിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭയില്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി എല്‍ഡിഎഫ് ആധിപത്യം തുടരുകയാണ്. ഇക്കുറി എല്‍ഡിഎഫ് കോട്ട പൊളിക്കാനുളള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് യുഡിഎഫ്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയിക്കാന്‍ വികസന നേട്ടങ്ങള്‍ സഹായിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
അതേസമയം എല്‍ഡിഎഫിനെ ഇക്കുറി അട്ടിമറിക്കാകുമെന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു. ബിജെപി സ്വാധീനം ഉയര്‍ത്തിയതോടെ 15 സീറ്റുകളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. നെടുമങ്ങാട് ആകെയുളള 39 സീറ്റുകളില്‍ 22 എണ്ണവും സ്വന്തമാക്കിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.
ഇക്കുറി എല്‍ഡിഎഫിന് മുന്നില്‍ കാര്യമായ പ്രശ്നങ്ങളൊന്നും തിരഞ്ഞെടുപ്പിലില്ല. വിമത നീക്കങ്ങളോ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളൊ ഇവിടെ സിപിഎമ്മിനെ അലട്ടുന്നില്ല. അതുകൊണ്ട് തന്നെ 15 വര്‍ഷത്തെ ചരിത്രം ആവര്‍ത്തിക്കാനാവും എന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. സംവരണ വാര്‍ഡുകളില്‍ മാത്രമല്ല, 8 ജനറല്‍ സീറ്റുകളിലും വനിതാ സ്ഥാനാര്‍ത്ഥികളെ ആണ് സിപിഎം ഇക്കുറി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്.
നെടുമങ്ങാട് നഗരസഭയില്‍ വികസനമില്ല എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 സീറ്റാണ് യുഡിഎഫ് നേടിയിരുന്നത്. ഇക്കുറി ഇരട്ടി സീറ്റുകളാണ് യുഡിഎഫ് ലക്ഷ്യം. എന്നാല്‍ വിമത നീക്കങ്ങളും ഉള്‍പാര്‍ട്ടി പ്രശ്നങ്ങളും യുഡിഎഫിന് തലവേദനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് 4 സീറ്റുകള്‍ നേടി ബിജെപി ആദ്യമായി നെടുമങ്ങാട് നഗരസഭയില്‍ ഇടം പിടിച്ചത്. ഇക്കുറി സീറ്റ് നേട്ടം ഉയര്‍ത്താനാണ് ബിജെപി ശ്രമം.