തദ്ദേശ തിരഞ്ഞെടുപ്പ്: ഞായർ വൈകിട്ട് 6 മുതൽ 48 മണിക്കൂർ തിരുവനന്തപുരത്ത് മദ്യനിരോധനം, വോട്ടണ്ണലിനും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം തിരുവനന്തപുരം ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Recommended Video
ജില്ലയില്‍ നിയമം ലംഘിച്ചു പതിച്ചിരുന്ന 23,329 പ്രചാരണോപാധികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തതായി കളക്ടര്‍ അറിയിച്ചു. 20,114 പോസ്റ്ററുകള്‍, 1,791 ബോര്‍ഡുകള്‍, 1,423 ഫ്‌ളാഗുകള്‍ എന്നിവയാണ് നീക്കം ചെയ്തവയിലുള്ളത്. ഇനിയുള്ള ദിവസങ്ങളിലും സ്‌ക്വാഡിന്റെ പരിശോധന തുടരും. പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ കൊടിതോരണങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നതു പതിവാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ ഇത്തരം പ്രചാരണോപാധികള്‍ സ്ഥാപിക്കാവൂ എന്നും കളക്ടര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.