തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ നാലിൽ കൂടരുത്, പെർമിറ്റ് നിർബന്ധമെന്ന് കളക്ടർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പരമാവധി നാലു വാഹനങ്ങൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വെഹിക്കിൾ പാസ് ആവശ്യമുള്ളവർ അതത് വരണാധികാരിയെ സമീപിക്കണം. മോട്ടോർ വാഹന നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച ടാക്സി പെർമിറ്റുള്ള വാഹനങ്ങൾക്കു മാത്രമേ പാസ് അനുവദിക്കൂ.
Recommended Video
വെഹിക്കിൾ പാസ് കാണത്തക്കവിധം വാഹനത്തിൽ പതിപ്പിക്കണം. മൈക്ക് അനുമതി ആവശ്യമുള്ളവർ വെഹിക്കിൾ പാസ് സഹിതം അതത് എസ്.എച്ച്.ഒ മാർക്ക് അപേക്ഷ സമർപ്പിക്കണം. പോലീസ് അനുമതിയില്ലാതെ മൈക്ക് പ്രവർത്തിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വാഹനങ്ങളിൽ പ്രചാരണം നടത്താനും പാടില്ല. സ്ഥാനാർത്ഥിക്ക് സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന് വെഹിക്കിൾ പാസ് ആവശ്യമില്ല. എന്നാൽ ഈ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചാരണ ഉപാധികള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മര്‍സ്റ്റേഷനുകള്‍ തുടങ്ങിയവയെ ഒഴിവാക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. പോസ്റ്റ് നമ്പര്‍, അത്യാഹിതം സംഭവിച്ചാല്‍ അറിയിക്കേണ്ട ഫോണ്‍നമ്പര്‍ എന്നിവ പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ പോസ്റ്ററുകള്‍ ഇവ മറയ്ക്കാന്‍ സാധ്യതയുണ്ട്.
പോസ്റ്റ് നമ്പരിലൂടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്. വൈദ്യുതിമുടക്കം തുടങ്ങിയവ അത്യവശ്യഘട്ടങ്ങളില്‍ ഇത് അനിവാര്യമാണ്. മാത്രമല്ല പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയില്‍ അതിക്രമിച്ച് കടക്കുന്നത് അപകടകരവുമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും കെഎസ്ഇബി അറിയിച്ചു.