തദ്ദേശ തെരഞ്ഞെടുപ്പ്: സർവ്വ സജ്ജമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം, ആവേശം അതിര് വിടരുതെന്ന് കളക്ടർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങൾ ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്ലയിൽ തലങ്ങും വിലങ്ങും സഞ്ചാരം തുടങ്ങി. സ്ഥാനാർഥിയുടെ ചെലവ് മുതൽ പ്രചാരണം വരെ നിരീക്ഷണ വിധേയമാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ജില്ലയിൽ മാതൃകാപരമായി നടപ്പാക്കാൻ സഹകരിക്കണമെന്നു സ്ഥാനാർഥികളോടും രാഷ്ട്രീയ കക്ഷികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.
Recommended Video
ബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനം
അന്തിമ സ്ഥാനാർഥി പട്ടികയായതോടെ വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണം സ്ഥാനാർഥികൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൂടി ഉൾപ്പെടുത്തിയുള്ള മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാൻ സ്ഥാനാർഥികൾ സന്നദ്ധരാകണമെന്ന് എം.സി.സി. മോണിറ്ററിങ് സെൽ യോഗത്തിൽ കളക്ടർ അഭ്യർഥിച്ചു. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആൾക്കൂട്ടം പാടില്ല. ഇൻഡോർ പരിപാടികൾക്ക് ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനം പേരെയും (പരമാവധി 200 പേർ) ഔട്ട് ഡോർ പരിപാടികൾക്ക് സ്ഥല വിസ്തൃതിയിൽ ഉൾക്കൊള്ളാനാകുന്നതിന്റെ പകുതി ആളുകളെയും മാത്രമേ പങ്കെടുപ്പിക്കാവൂ.
മൈക്ക്, വാഹന പെർമിറ്റ് അടക്കമുള്ള അനുമതികൾ മുൻകൂർ വാങ്ങുന്ന കാര്യവും മറക്കരുത് എന്ന് കളക്ടർ വ്യക്തമാക്കി. പ്രചാരണത്തിൽ വ്യക്തി അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമർശനം നയപരിപാടികളെക്കുറിച്ചു മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിനു വേദിയാക്കരുത്. ജാതി, മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കുന്നതു കുറ്റകരമാണെന്നും കളക്ടർ പറഞ്ഞു.
പ്രചാരണ ചെലവിനും തെരഞ്ഞെടുപ്പ് കമ്മിഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 25,000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്ത് 75,000 രൂപ, ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോർപ്പറേഷൻ ഡിവിഷനിലും ഒന്നര ലക്ഷം രൂപ വീതം, മുനിസിപ്പാലിറ്റി ഒരു ലക്ഷം രൂപ എന്നിങ്ങനെയാണു മറ്റു കണക്കുകൾ. ഇത് പരിധി വിടാൻ പാടില്ല. ചെലവ് കണക്കുകൾ നിരീക്ഷിക്കാനുള്ള ചെലവ് നിരീക്ഷകർ ജില്ലയിൽ പ്രവർത്തനം തുടങ്ങിയതായും കളക്ടർ അറിയിച്ചു.