മഴക്കെടുതി: തലസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം, ഗ്രാമ പ്രദേശത്ത് 45 ക്യാമ്പുകളിലായി 4396 കുടുംബങ്ങൾ!
തിരുവനന്തപുരം: തലസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഡാമുകൾ തുറന്നിവിട്ടതിനെ തുടർന്ന് നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുന്നത് ആശങ്കയുയർത്തുന്നു. കരമന, കിള്ളിയാർ, വാമനപുരം നദികളിലെ ജലനിരപ്പ് ഇപ്പോഴും അപകടകരമാം വിധം തുടരുകയാണ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമോയെന്നത് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജില്ലയിലെ റൂറൽ മേഖലയിൽ 45 ക്യാമ്പുകളിലായി 4396 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തുടരുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കിഴക്കൻ മേഖല തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. പലയിടത്തും റോഡുകൾ ഒലിച്ചുപോയിട്ടുണ്ട്. ചിറയിൻകീഴ്, അഞ്ചുതെങ്ങ് , വർക്കല പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടായത് വെള്ളം നേരിയതോതിൽ ഇറങ്ങാൻ ഇടയാക്കിയിട്ടുണ്ട്. നഗരത്തിലെ നിരവധി വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. നഗരത്തിൽ 36 ക്യാമ്പുകളിലായി 2650 കുടുംബങ്ങൾ ഇപ്പോഴും തുടരുകയാണ്.
തൈയ്ക്കാട് പീപ്പിൾ ലൈബ്രറിയിലെ ക്യാമ്പിലുണ്ടായിരുന്നവർ വീടുകളിലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് മടങ്ങിയിട്ടുണ്ട്. തൈയ്ക്കാട്, കണ്ണാറ്റുമുക്ക്, തിരുവല്ലം, തമലം, നേമം, പേട്ട, പൂജപ്പുര, ഫോർട്ട്, മെഡിക്കൽ കോളേജ്,കരമന , പൂന്തുറ എന്നിവിടങ്ങളിൽനിന്നുള്ളവരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളെല്ലാം അതേ പടി തുടരുകയാണ്. റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ആളുകൾക്കാവശ്യമായ ഭക്ഷണവും വെള്ളവും മറ്റും എത്തിക്കുന്നുണ്ട്.
കാലടി, പാടശേരി, ആറ്റുകാൽ, ഗൗരീശപട്ടം, പുത്തൻപാലം, ശ്രീകാര്യം നിഷ്, ആക്കുളം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിലെല്ലാം ജനജീവിതം ദുരിതപൂർണമായി തുടരുകയാണ്. ഇവിടങ്ങളിൽ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളം ഒഴുക്കിവിടാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള പരിശ്രമങ്ങൾ തുടർന്നുവരികയാണ്.