എം ശിവശങ്കരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡിസ്‌കിന് തകരാര്‍ ഉളളതായി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റംസ് വാഹനത്തില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇസിജിയില്‍ നേരിയ വ്യത്യാസം കണ്ടെത്തിയതിന് പിന്നാലെ ആന്‍ജിയോഗ്രാം പരിശോധന നടത്തി.
എന്നാല്‍ ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നു. അതേസമയം ശിവശങ്കറിന് നട്ടെല്ലിന് വേദനയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് ശിവശങ്കറിന്റെ ഭാര്യയും ജോലി ചെയ്യുന്നത്. ഈ ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് ശിവശങ്കറിനെ മാറ്റണമെന്ന് കസ്റ്റംസും ആവശ്യപ്പെട്ടിരുന്നു. അതിനിടെ ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Recommended Video
ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും ശിവശങ്കറിനെ പുറത്തേക്ക് കൊണ്ടുവന്നത്. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ആശുപത്രി കെട്ടിടത്തിന് പിറകിലൂടെ അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്കുളള ആംബുലന്‍സിലേക്ക് കയറ്റാന്‍ ആയിരുന്നു ശ്രമം നടന്നത്. ശിവശങ്കറിനെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്നുളള വാക്കേറ്റമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.