ആറ് മണിയോടെ അപർണ അമ്മയെ വീഡിയോ കോൾ ചെയ്തു; അവസാനമായി പറഞ്ഞത്..
തിരുവനന്തപുരം: സിനിമ- സീരിയൽ താരം അപർണ നായരുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടിലിൽ നിന്ന് ആരും മുക്തരായിട്ടില്ല. കഴിഞ്ഞ ദിവസം ആണ് അപർണയെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇപ്പോൾ മരിക്കുന്നതിന് മുമ്പ് അപർണ അമ്മയോട് പറഞ്ഞ കാര്യമാണ് ചർച്ചയാവുന്നത്. അപർണ അമ്മയെ വീഡിയോ കോൾ ആയിരുന്നു ചെയ്തിരുന്നത്. താൻ പോകുന്നതായി അപർണ പറഞ്ഞിരുന്നു. വീട്ടിലെ പ്രശ്നങ്ങൾ പറഞ്ഞ് കരഞ്ഞു. ശേഷം അപർണ ഫോൺ കട്ടാക്കി. എന്നാൽ പിന്നീട് അമ്മയെ തേടിയെത്തിയത് അപർണ തൂങ്ങിമരിച്ചെന്ന വാർത്തയായിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപർണ അമ്മയെ വിളിച്ചത്. രാത്രി ഏഴരയോടെ ആയിരുന്നു അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചു എന്നാണ് ഭർത്താവ് അറിയിച്ചത്.
അപർണയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണം എന്നാണ് കരുതുന്നത്. 33 വയസ്സാണ് അപർണയ്ക്ക്. രണ്ട് മക്കൾ ഉണ്ട്. ത്രയ, കൃതിക എന്നാണ് മക്കളുടെ പേര്.
ഫേസ്ബുക്കിൽ സജീവമല്ലാതിരുന്ന അപർണ ഇൻസ്റ്റഗ്രാമിലൂടെ ആണ് വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. മരണത്തിന് തൊട്ടുമുമ്പ് അപർണ സന്തോഷം നിറഞ്ഞ പോസ്റ്റാണ് പങ്കുവെച്ചിരുന്നത്. എന്റെ ഉണ്ണി കളി പെണ്ണ്' എന്ന കുറിപ്പോടെ ആയിരുന്നു ഇളയ മകളുടെ ചിത്രം താരം പങ്കുവെച്ചത്. മരണത്തിന് മണിക്കുറുകൾക്ക് മുമ്പായിരുന്നു ഇൻസ്റ്റഗ്രാമിലെ ഈ പോസ്റ്റ്.
അതേസമയം, കുറച്ച് നാളുകളായി വിഷമം നിറഞ്ഞ പോസ്റ്റുകളും അപർണ പങ്കിട്ടിരുന്നു. ഒരുപാട് ദേഷ്യപ്പെടുന്നവളാകാം. എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കും ഉള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്.
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക.. അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യമാണ്, എന്നാണ് ഒരു പോസ്റ്റിൽ സൂചിപ്പിച്ചത്.
മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications