കല്ലാർ വട്ടക്കയത്തിൽ മുങ്ങിതാഴ്ന്നു: അച്ഛനേയും മകനേയും നാട്ടുകാർ രക്ഷപ്പെടുത്തി
വിതുര: കല്ലാർ വട്ടക്കയത്തിൽ മുങ്ങി താഴ്ന്ന അച്ഛനേയും,മകനേയും കല്ലാർ നിവാസികൾ രക്ഷപ്പെടുത്തി. ആദ്യം സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം ജഗതി സ്വദേശിയും പത്തനംതിട്ട എ ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡർ സുരേഷ്ബാബുവിന്റെ മകനുമായ നിരജ്ഞൻ (14) വട്ടക്കയത്തിൽ കുളിക്കാനിറങ്ങി. നിരഞ്ജൻ കയത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷപ്പെടുത്തുന്നതിനായി അച്ഛൻ സുരേഷ്ബാബു കയത്തിലേക്ക് എടുത്തുചാടി. അച്ഛനും മകനും കയത്തിൽ മുങ്ങി താഴ്ന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ നിലവിളിച്ചു.
കള്ളവോട്ടിൽ പ്രതികരിക്കാൻ മുഖ്യ മന്ത്രിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
വട്ടക്കയത്തിന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഏറെ പണിപ്പെട്ട് ഇരുവരെയും പുറത്തെടുത്തു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന നിരജ്ഞന് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരജ്ഞൻ അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സുരേഷ്ബാബു വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മൂന്ന് കാറുകളിലായി പത്തംഗ സംഘം പൊൻമുടി സന്ദർശിക്കാനെത്തിയതായിരുന്നു. അനവധി പേരെ കല്ലാർ നിവാസികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷത്തിനിടയിൽ പന്ത്രണ്ട് പേരാണ് വട്ടക്കയത്തിൽ മുങ്ങിമരിച്ചത്. അപായ ബോഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനൽ മൂർച്ഛിച്ചതോടെ വട്ടക്കയത്തിൽ കുളിക്കാനിറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതായി കല്ലാർ നിവാസികൾ പറയുന്നു.