വായ്പ അനുവദിച്ചെന്നുപറഞ്ഞ് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
ആര്യനാട്: ബിഷപ്പ് ഹൗസിൽ നിന്ന് വീടും വായ്പയും അനുവദിച്ചെന്നുപറഞ്ഞ് പണം തട്ടിയ ആളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ചാണി പണ്ടാരവിള കലാംകോട്ടേജിൽ ഷിബു എസ്. നായരാണ് (40) അറസ്റ്റിലായത്. ആര്യനാട് തോളൂർ, വണ്ടയ്ക്കൽ, മലയംതേരി, കവിയാകോട് പ്രദേശങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. ബിഷപ്പ് ഹൗസിൽ നിന്ന് വീടിനും വിദ്യാഭ്യാസ വായ്പയും പണം തരപ്പെടുത്താമെന്ന് പറഞ്ഞ് അതിന്റെ ചെലവിനായി പതിനായിരക്കണക്കിന് രൂപയാണ് പലരിൽ നിന്നും ഇയാൾ വാങ്ങിയത്. കൃത്യമായ കണക്കെടുത്തുവരുന്നതേയുള്ളു. പല പ്രദേശങ്ങളിലും പാസ്റ്റർ ചമഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം ബിഷപ്പ് ഹൗസിൽ നിന്ന് വന്നതാണെന്നും വീടും വായ്പയും അനുവദിച്ചുവെന്നും പറഞ്ഞാണ് പണം തട്ടിയത്. ചിലരുടെ പരാതിയെത്തുടർന്ന് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ ബി.അനിൽകുമാർ, സബ് ഇൻസ്പെക്ടർ എസ്.വി. അജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സതി, വിജി, അനൂപ് എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കാഞ്ഞിരംകുളം, പൂവാർ, വിളപ്പിൽശാല, നെയ്യാറ്റിൻകര തുടങ്ങിയ പല സ്ഥലങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതി അറസ്റ്റിലായതറിഞ്ഞ് കൂടുതൽ പരാതികൾ ആര്യനാട് സ്റ്റേഷനിൽ എത്തുന്നുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications