കോടികൾ വില വരുന്ന പുരാവസ്തുക്കൾ വിൽക്കാൻ ശ്രമം, ആര്യനാട് ഒരാൾ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ആര്യനാട് വന്‍ വില വരുന്ന പുരാവസ്തുക്കള്‍ അനധികൃതമായി കൈവശം സൂക്ഷിക്കുകയും വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ പിടിയില്‍. പളളിവേട്ട സ്വദേശിയായ അനില്‍ കുമാറിനെ ആണ് പോലീസ് അറസ്‌ററ് ചെയ്തിരിക്കുന്നത്. കോടികള്‍ വില വരുന്ന പുരാവസ്തുക്കള്‍ ആണ് ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.
Recommended Video
മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'
പല പുരാവസ്തുക്കള്‍ക്കും പതിറ്റാണ്ടുകള്‍ പഴക്കമുളളതാണ്. പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കമുളളവ അനില്‍ കുമാര്‍ കോടികള്‍ക്ക് വില്‍പ്പന നടത്താനുളള ശ്രമങ്ങള്‍ നടത്തവേയാണ് പോലീസ് പിടിയിലായത്. പഞ്ചലോഹ വിഗ്രഹങ്ങള്‍ മാത്രമല്ല ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പത്രം മുതല്‍ അപൂര്‍വ്വമായ നാണയങ്ങളും വെളളി നാണയങ്ങളും അടക്കം അനില്‍ കുമാറില്‍ നിന്ന് പിടിച്ചെടുത്തു.
പഞ്ചലോഹ വിഗ്രങ്ങള്‍ അടക്കം മറ്റൊരാള്‍ക്ക് വില്‍ക്കാനുളള നീക്കത്തില്‍ ആയിരുന്നു അനില്‍ കുമാര്‍. മൂന്ന് കോടി രൂപയ്ക്ക് ആയിരുന്നു വില്‍പ്പന ഉറപ്പിച്ചിരുന്നത്. ഈ വിവരം ലഭിച്ചതോടെ ഷാഡോ പോലീസ് അനില്‍ കുമാറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിലാണ് അനില്‍ കുമാറിനെ പിടികൂടിയത്. നേരത്തെയും ഇത്തരത്തിലുളള കേസുകളില്‍ പ്രതിയായിട്ടുളള ആള്‍ കൂടിയാണ് അനില്‍ കുമാര്‍. നേരത്തെ നക്ഷത്ര ആമകളെ വില്‍പന നടത്തിയ കേസില്‍ അടക്കം അനില്‍ കുമാര്‍ പ്രതിയാണ്.
വെള്ളിമൂങ്ങയെ വില്‍പ്പന നടത്തിയ കേസിലും അനില്‍ കുമാര്‍ നേരത്തെ അറസ്റ്റിലായിട്ടുളളതാണ്. അനില്‍ കുമാറിന്റെ കയ്യില്‍ ഇത്രയും വിലപിടിപ്പുളള പുരാവസ്തുക്കള്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. താന്‍ വാങ്ങിയതാണെന്നാണ് അനില്‍ കുമാര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മോഷ്ടിച്ചതാവാം ഇവയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേണം പുരോഗമിക്കുകയാണ്.