അഴൂരിലെ ഗുണ്ടാവിളയാട്ടം: ഒരു പ്രതികൂടി പൊലീസ് പിടിയിൽ, അറസ്റ്റ് വീട് കയറി വെട്ടിയ കേസില്‍!
ചിറയിൻകീഴ്: അഴൂർ കോളിച്ചിറ തൊടിയിൽ വീട്ടിൽ കണ്ണൻ, സഹോദരൻ ഉണ്ണി, ബന്ധുവായ ഗിരിജ എന്നിവരെ വീട് കയറി ആക്രമിച്ച് വെട്ടി പരിക്കേല്പിക്കുകയും മറ്റ് മൂന്നു പേരെ മർദ്ദിക്കുകയും ചെയ്ത് കേസിൽ ഒരു പ്രതി കൂടി ഇന്നലെ പൊലീസ് പിടിയിലായി. അഴൂർ കോളിച്ചിറ സ്വദേശി അഭിലാഷാണ് പിടിയിലായത്. ആറ്റിങ്ങലിന് സമീപം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോളിച്ചിറ സ്വദേശിയായ കണ്ണൻ, അനീഷ് എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. കണ്ണന് കഴുത്തിലും മുതുകിലും കണങ്കാലിലുമായി ഏഴോളം വെട്ടേറ്റു. ഉണ്ണിയുടെ കാലിലും ഗിരിജയുടെ വലതു കൈപ്പത്തിയിലുമാണ് വെട്ടേറ്റത്. ഗിരിജയുടെ ഭർത്താവ് മോഹനൻ, കണ്ണന്റെ ഭാര്യ മീര, ഇവരുടെ അമ്മ ഉഷ എന്നിവർക്കാണ് അക്രമി സംഘത്തിന്റെ മർദ്ദനമേറ്റത്.

കേസുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. ലഹരി വില്പന നടത്തുന്ന സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചിറയിൻകീഴ് എസ്.ഐ സജീവൻ, സി.പി.ഒ മാരായ ശരത് കുമാർ, സുൾഫിക്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications