വൃദ്ധയുടെ കഴുത്തിൽ കിടന്ന മൂന്നര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത മോഷ്ടാവ് അറസ്റ്റിൽ
ഉള്ളൂർ: കടയിൽ അതിക്രമിച്ച് കടന്ന് വൃദ്ധയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാളെ മണിക്കൂറുകൾക്കുള്ളിൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. അമ്പലത്തറ കല്ലാട്ടുമുക്ക് മുട്ടത്തറ പുത്തൻപള്ളി പുതുക്കാട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സെയ്താലിയാണ് (40) പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പോങ്ങുംമൂട് പമ്പ് ഹൗസിന് സമീപമുള്ള കുലക്കടയിൽവച്ചാണ് സംഭവം. പ്രശാന്ത് നഗർ മൂലയിൽക്കോണം സ്വദേശി രാജമ്മയുടെ (82) മാലയാണ് ഇയാൾ കവർന്നത്.
എന്എസ്യു വൈസ് പ്രസിഡന്റ് കരിമ്പട്ടികയില്‍; തുറന്നടിച്ച് പ്രിയങ്കാ ഗാന്ധി, യുപിയില്‍ ഏകാധിപത്യം
കടയിലും പരിസരത്തും ആരുമില്ലാത്ത തക്കംനോക്കി ഹെൽമെറ്റ് ധരിച്ചെത്തിയാണ് ഇയാൾ മാല കവർന്നത്. മകന്റെ ഉടമസ്ഥതയിലുള്ള കടയിലിരുന്ന രാജമ്മയോട് സമീപത്ത് പൂട്ടിക്കിടന്നിരുന്ന ടയർ കടയുടെ വിവരങ്ങൾ തിരക്കിയ ശേഷമാണ് ഇയാൾ മാല പൊട്ടിച്ചെടുത്തത്. പൊട്ടിച്ചെടുക്കാനുള്ള ശ്രമം പ്രതിരോധിച്ചതിനാൽ ഒരു ഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സമീപത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്നും സ്ഥിരം കുറ്റവാളിയായ സെയ്താലിയെ തിരിച്ചറിയുകയായിരുന്നു.
പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ പൊലീസ് സംഘം നിമിഷങ്ങൾക്കകം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. വലിയതുറ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലായി സമാനമായ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഡി.സി.പി ആർ. ആദിത്യ, കൺട്രോൾ റൂം എ.സി. ശിവസുതൻപിള്ള, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ കെ.എസ്. അരുൺ, എസ്.ഐ ശ്രീകാന്ത്, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, അരുൺകുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.