തിരുവനന്തപുരത്ത് വനിതാ ഐപിഎസ് ട്രെയിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച സംഭവം: പ്രതി പിടിയില്
തിരുവനന്തപുരം: വനിതാ ഐപിഎസ് ട്രെയിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കോവളത്തെ കാറ്ററിംഗ് സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായ പൂന്തുറ മാണിക്കവിളാകം ടി സി 46/1017 ൽ സലിമാണ്(29) പിടിയിലായത്. തിരുവല്ലം തോപ്പടി ലാലാനിവാസിൽ വാടകയ്ക്ക് താമസിക്കുന്ന സലിം ജോലിക്ക് പോകും വഴിയാണ് പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എഎസ്പി ട്രെയിനിയും സ്റ്റേഷൻഹൗസ് ഓഫീസറുമായ ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7മണിയോടെ കോവളം - പാച്ചല്ലൂർ ബൈപാസിൽ കൊല്ലന്തറയിലായിരുന്നു സംഭവം. താമസ സ്ഥലത്ത് നിന്ന് പ്രഭാത സവാരിക്കിറങ്ങിയ എഎസ്പി സർവീസ് റോഡിലൂടെ നടന്നുപോകും വഴി ബൈക്കിൽ പിന്തുടർന്നെത്തിയ സലിം എഎസ്പിയെ അടിച്ചശേഷം മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
ബാലാക്കോട്ടിനെ കുറിച്ച് പറയില്ല; ഇന്ത്യാ-പാക് ബന്ധം അറിയില്ല, ബിജെപിക്ക് പാരയാകുമോ താരസ്ഥാനാർത്ഥി?
എഎസ്പി തിരിച്ചടിക്കുകയും പ്രതിരോധിക്കാൻ മുതിരുകയും ചെയ്തതോടെ ശ്രമം ഉപേക്ഷിച്ച് സലിം രക്ഷപ്പെട്ടു. സമീപത്തെ കാർ ഷോറൂമിന്റെ സിസി ടിവി കാമറയിൽ പതിഞ്ഞ ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. കറുത്ത ടീഷർട്ടും നീല ട്രാക്ക് സ്യൂട്ടും ധരിച്ച ഇയാളെ പത്രങ്ങളിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെയാണ് ആളുകൾ തിരിച്ചറിഞ്ഞ് വിവരം പൊലീസിനെ അറിയിച്ചത്.
മുമ്പും ഇയാൾക്കെതിരെ പരാതികളും കേസുകളുമുണ്ടായിട്ടുണ്ട്. നഗ്നതാ പ്രദർശനവും ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പറയപ്പെടുന്നു. സംഭവത്തിന് ശേഷം നാട്ടിൽ നിന്ന് മുങ്ങിയ സലിമിനെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.