തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്: പ്രതികളിലൊരാൾ പിടിയിൽ!
തിരുവനന്തപുരം: തലസ്ഥാനത്ത് ജുവലറി ഉടമയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്ന കേസിൽ പ്രതികളിൽ ഒരാൾ പൊലീസ് പിടിയിലായി. കവർച്ചാ സംഘത്തിലുൾപ്പെട്ട തൃശൂർ സ്വദേശിയാണ് തമിഴ്നാട്ടിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാൻ കഴിയാത്തതിനാൽ കസ്റ്റഡിയിലായ ആളുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്താൻ പൊലീസ് കൂട്ടാക്കുന്നില്ല. കവർച്ചയ്ക്ക് ശേഷം സ്വർണം വീതം വച്ച് പലവഴിക്കായി സംഘം പിരിഞ്ഞതായാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളിൽ നിന്ന് കുറച്ച് സ്വർണം കണ്ടെത്തിയതായി സൂചനയുണ്ട്.
കടുവയുടെ വിവാദ ദൃശ്യം: പകര്‍ത്തിയത് ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ വട്ടപ്പാടിയില്‍ നിന്ന്, സ്ഥിരീകരണം
കവർച്ചയുമായി ബന്ധപ്പെട്ട് തങ്ങളെ തിരിച്ചറിഞ്ഞതായും തൃശൂരിൽ പൊലീസ് അന്വേഷിച്ചെത്തിയതായും പ്രതികൾക്ക് സൂചന ലഭിച്ചതോടെയാണ് പിടിക്കപ്പെടാതിരിക്കാൻ രണ്ട് ദിവസം മുമ്പ് പലവഴിക്ക് പിരിഞ്ഞത്. കവർച്ചാ സംഘത്തിന് പിന്നാലെ പാഞ്ഞ പൊലീസ് നടത്തിയ സൂക്ഷ്മമായ നീക്കത്തിന് ഒടുവിലാണ് രക്ഷപ്പെട്ട സംഘത്തിലൊരാൾ വലയിലായത്. കൂട്ടാളികളെ കണ്ടെത്താനായി ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാൽ കവർച്ചാമുതലുമായി രക്ഷപ്പെട്ട മറ്റുളളവർ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാൾ വെളിപ്പെടുത്തുന്നത്.
നാലംഗ കവർച്ചാ സംഘത്തിലെ മറ്റ് മൂന്നുപേർ തമിഴ്നാട്ടിലും കർണാടകത്തിലുമുള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് നാട്ടിലെത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് തൃശൂരുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള സ്വർണാഭരണ വിൽപ്പന കേന്ദ്രങ്ങൾ, പണയസ്ഥാപനങ്ങൾ എന്നിവിടങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സ്വർണം വിറ്റഴിക്കാനോ പണയപ്പെടുത്താനോ പ്രതികൾ ഇത്തരം കേന്ദ്രങ്ങളെ സമീപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രതികളുടെ ഫോട്ടോയുമായി ഇവിടങ്ങളിലെല്ലാം അന്വേഷണസംഘം കയറിയിറങ്ങുന്നുണ്ട്.