കഴക്കൂട്ടത്ത് വാഹനങ്ങൾ തല്ലിതകർത്ത കേസ്: പ്രതി അറസ്റ്റില്‍, തല്ലിത്തകര്‍ത്തത് ബസും കാറും ബൈക്കും!
തിരുവനന്തപുരം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളുടെ ചില്ലുകൾ അർദ്ധരാത്രി തല്ലിതകർത്ത കേസിൽ യുവാവിനെ കഴക്കൂട്ടം പൊലീസ് പിടികൂടി. തൃപ്പാദപുരം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. മദ്യലഹരിയിലാണ് സ്കൂട്ടറിൽ കറങ്ങിനടന്ന് ഇയാൾ അക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി പന്ത്രണ്ടിനും പുലർച്ചെ 4 മണിക്കും ഇടയിലായിരുന്നു സംഭവം.
ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്: പക്ഷെ നമ്മള് തിരിച്ചു വന്നു,ആ ചരിത്രം ആവര്‍ത്തിക്കും
കഴക്കൂട്ടം സർവീസ് റോഡ്, ആറ്റിൻകുഴി പഴയ റോഡ്, മുക്കോലയ്ക്കൽ ജംഗ്ഷൻ, കല്ലിങ്ങൽ എന്നീ പ്രദേശത്തുള്ള റോഡിൽ നിർത്തിയിരുന്ന വാഹനങ്ങളാണ് തകർത്തത്. കഴക്കൂട്ടം ജംഗ്ഷനിൽനിന്നും കുളത്തൂർ റോഡിൽ കെഎസ്ഇബിയ്ക്കു മുൻവശം ഒതുക്കിയിരുന്ന കാറുകൾ, കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് പാർക്കുചെയ്തിരുന്ന മിനി സ്കൂൾ ബസ്, കുളത്തൂർ കഴക്കൂട്ടം ബൈപ്പാസിൽ സർവീസ് റോഡിൽ ഇന്ത്യൻ ബാങ്കിനു സമീപം ഒാട്ടോറിക്ഷ, മേനംകുളം ഭാരത് ഗ്യാസ് കമ്പനിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ആറ്റിൻകുഴി സ്വദേശി സത്യശീലന്റെ രണ്ട് ലോറികൾ, കല്ലിങ്ങൽ തൃപ്പാദപുരത്ത് മിനി ബസ് എന്നിവയുടെ ചില്ലുകളാണ് തകർത്തത്.
കരിങ്കല്ലുകൾ, താബൂക്ക് കല്ലുകൾ എന്നിവ ഉപയോഗിച്ച് തകർത്ത നിലയിലാണ് കണ്ടെത്തിയത്. കൂടാതെ പള്ളിനടയിൽ മോട്ടോർ സൈക്കിളും തള്ളിയിട്ട നിലയിൽ കണ്ടെത്തി. ഒരു വർഷത്തിനു മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾക്കു നേരേ വ്യാപക ആക്രമണം നടന്നിട്ടുണ്ട്. അന്ന് നടന്ന ആക്രമണത്തിലും കഴക്കൂട്ടം സ്വദേശി തുളസീധരൻ നായരുടെ വാഹനവും മുക്കോലയ്ക്കൽ സ്വദേശി അനൂപിന്റെയും വാഹനങ്ങൾ തകർത്തിരുന്നു. കഴക്കൂട്ടം, തുമ്പ പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.