അച്ഛനെ കുത്തിക്കൊന്ന മകൻ അറസ്റ്റിൽ: വീട്ടില്‍ മദ്യപിച്ച് വഴക്ക്, കത്രിക കൊണ്ട് കുത്തി!
ആറ്റിങ്ങൽ: മകന്റെ കുത്തേറ്റ് ആറ്റിങ്ങൽ അവനവഞ്ചേരി കൈപ്പറ്റിമുക്ക് പുന്നയ്ക്കാവിളാകത്ത് വീട്ടിൽ ശശിധരൻപിള്ള (55) മരിച്ചു. സംഭവത്തിൽ പ്രതി ശരത് (22) നെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നയാളാണ് ശശിധരൻപിളളയെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ ഇയാളുടെ ജാമ്യത്തിനായി ഓടിനടന്നത് മകൻ ശരത്താണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷവും വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി ശരത്തും ശശിധരൻപിള്ളയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരും മദ്യലഹരിയിലായിരുന്നു. ശശിധരൻപിളള വളർത്തുനായയ്ക്ക് കൊടുക്കാനെടുത്ത ആഹാരം ശരത് തട്ടിത്തെറിപ്പിച്ചു. ഇത് സംബന്ധിച്ച് ശശിധരൻപിളള വഴക്കുണ്ടാക്കുകയും ശരത്തിനെ മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ കൈയിൽകിട്ടിയ കത്രിക കൊണ്ട് ശരത് ശശിധരൻ പിള്ളയെ കുത്തുകയായിരുന്നു.
കുത്തുകൊണ്ട് വീണ ശശിധരൻപിളളയെ ശരത്തും അമ്മയും ചേർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരാണ് പൊലീസിൽ അറിയിച്ചത്. എസ്.എച്ച്.ഒ എ.സുനിൽ, എസ്.ഐ.മാരായ തൻസീം അബ്ദുൽസമദ്, ശ്യാം, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ള സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.