രണ്ടാം തവണയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ: ആറ് മാസം കരുതൽ തടങ്കലിൽ കഴിഞ്ഞു! ക്രമസമാധാന ലംഘനത്തിന്!!
തിരുവനന്തപുരം: കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ രണ്ടാംതവണയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മണക്കാട് വില്ലേജിൽ ആറ്റുകാൽ വാർഡിൽ പാടശ്ശേരി ടി.സി 22/205 ൽ കിഴങ്ങുവിള പുത്തൻ വീട്ടിൽ ബാബു മകൻ ചാത്തൻ സജീവ് എന്നുവിളിക്കുന്ന സജീവാണ് (34) ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ഗുണ്ടാ നിയമ പ്രകാരം ഇയാൾ മുൻപും ആറ് മാസം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നു.
ജയിൽ മോചിതനായ ശേഷവും പ്രതിയുടെ പേരിൽ ഫോർട്ട്, കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന ലംഘനം നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പനംകോട് പൂഴിക്കുന്നിൽ ടി.സി 55/316 ഹനീഫ മകൻ സുനീറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.
ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം ജില്ലാ പൊലീസ് മേധാവി പി. പ്രകാശ് എെ.പി.എസ്, ഡി.സി.പി ആർ.ആദിത്യ എെ.പി.എസ് എന്നിവരുടെ നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ ദിനിലിന്റെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്.ഒ അജിചന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്.എെ ഷാജിമോൻ, എ.എസ്.എെ ഫ്രാൻസോ,എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒമാരായ ബിജു, ശ്രീജിത്ത്, മനോജ്, വിജേഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഫോർട്ട് പൊലീസ് നടപ്പിലാക്കുന്ന മൂന്നാം കരുതൽ തടങ്കൽ അറസ്റ്റാണ് സജീവിന്റേത്.