തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: 33 ലക്ഷത്തിന്റെ സ്വർണവുമായി മൂന്നു പേർ പിടിയിൽ!!
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. കായൽപട്ടണം സ്വദേശി സെഗു നൂറുദ്ദീൻ, കടയനല്ലൂർ സ്വദേശികളായ സുലൈമാൻ സുൽഫി, ഇയാളുടെ ഭാര്യ ബനാസീർ ജഹാൻ എന്നിവരിൽ നിന്നാണ് 33 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.
മംഗളൂരുവില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവം: പൈലറ്റിന്റെ പിഴവ് കാരണമെന്ന് സ്ഥിരീകരണം!!!
തിങ്കളാഴ്ച രാവിലെ ദുബായിൽ നിന്ന് എത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് ഐ.എക്‌സ് 540 വിമാനത്തിലെ യാത്രക്കാരനായിരുന്ന നൂറുദ്ദീൻ 570 ഗ്രാം സ്വർണം പോർട്ടബിൾ വയർലെസ് ആംപ്ലിഫയറിനുള്ളിൽ പീസുകളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ലഗേജുകൾ പരിശോധനയ്ക്ക് സ്‌കാനറിൽ എത്തിയപ്പോൾ തന്നെ ലഗേജിൽ സ്വർണം ഒളിപ്പിച്ചിരുന്നതായി കണ്ടു. സ്‌കാനർ പരിശോധന നടത്തുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ചെക്കിംഗ് കൗണ്ടറുകളിൽ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതോടെ ലഗേജ് കസ്റ്റംസ് നിരീക്ഷണത്തിലായി.
എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ ശേഷം കൺവേയർ ബെൽറ്റിൽ എത്തി. ഇയാൾ ലഗേജ് എടുത്തതോടെ ഉടമയെ തിരിച്ചറിഞ്ഞ കസ്റ്റംസ് അധികൃതർ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ലഗേജുകൾ പരിശോധിച്ചുവെങ്കിലും ആദ്യം സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. എയർകസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചത്. തുടർന്ന് ആംപ്ലിഫയറിനുള്ളിൽ നിന്ന് സ്വർണം 22 പീസുകളാക്കി ഒളിപ്പിച്ചിരുന്നത് കണ്ടെത്തി.
ഇതിന് പിന്നാലെ കൊളംബോയിൽ നിന്ന് ശ്രീലങ്കൻ എയർവേസ് വിമാനത്തിലെത്തിയ യാത്രക്കാരായ കടയനല്ലൂർ സ്വദേശികളായ ദമ്പതികളാണ് 390 ഗ്രാം സ്വർണം എട്ട് വളകളും നാല് കട്ടിംഗ് ചെയിനുകളുമാക്കി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നത്. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്‌ണേന്ദു രാജയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ സിമി, സൂപ്രണ്ടുമാരായ റജീബ്, രാമലക്ഷ്മി, ശശികുമാർ, അജിത്കുമാർ, ബിന്ദു, ഇൻസ്‌പെക്ടർമാരായ ഷിബു, പ്രബോദ്, ഗുൽഷൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.