തലസ്ഥാനത്ത് വീണ്ടും വൻ ലഹരിവേട്ട : 20 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ലഹരിവേട്ട. കാറിൽ കടത്താൻ ശ്രമിച്ച 20കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ കോവളത്തിന് സമീപം വാഴമുട്ടത്തു നിന്നും എക്സൈസ് പിടിയിലായി. അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ കടത്തികൊണ്ട് വന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുന്ന കോട്ടയം നീണ്ടൂർ സ്വദേശി ജി.കെ എന്നു വിളിക്കുന്ന ജോർജ്ജ് കുട്ടിയാണ് (34) പിടിയിലായത്.
20 കിലോഗ്രാം ഹാഷിഷ്, 2.5കിലോ കഞ്ചാവും 240ഗ്രാം ചരസും ഇയാളിൽ നിന്ന് കണ്ടെത്തി. ഫിയറ്റ് പുണ്ടോ കാറിന്റെ ഡിക്കിക്കുള്ളിൽ സ്‌റ്റെപ്പിനി ടയർ സ്ഥാപിക്കുന്നതിനടിൽ പ്രത്യേക അറ ഉണ്ടാക്കി അതിനുള്ളിലാണ് ഒരു കിലോഗ്രാം വീതമുള്ള ഇരുപത് പൊതികളിലായി ഹാഷീഷും മറ്റ് ലഹരിവസ്തുക്കളും സൂക്ഷിച്ചിരുന്നത്.
കോട്ടയം ഏറ്റുമാനൂരിൽ എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച കേസിലും മറ്റു നിരവധി ക്രിമിനൽ കേസിലും പ്രതിയായ ഇയാൾക്കെതിരെ കോട്ടയത്ത് കാപ്പചുമത്തിയിരിക്കുകയാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് മുഹമ്മദ് ഉബൈദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാംഗ്ളൂർ കേന്ദ്രമാക്കി സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് നടത്തുന്ന ജോർജ്ജ് കുട്ടിക്ക് ആന്ധ്രയിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ, പ്രദീപ് റാവു, മുകേഷ് കുമാർ, കെ.വി.വിനോദ് പ്രിവന്റീവ് ഓഫീസർമാരായ മധുസൂദനൻ, ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുമേഷ്, ജസീൻ, ബിൻരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.