സ്കൂട്ടർ യാത്രക്കാരെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: പേട്ട പാലത്തിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ട് പേരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കാറോടിച്ചിരുന്ന വിജയകുമാറാണ് പിടിയിലായത്. ഇയാളുടെ കാറിടിച്ച് പരിക്കേറ്റ കരിക്കകം സ്വദേശികളായ ശിവരാജ് (40), ശിവപ്രസാദ‌് (32) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ട് 5 മണിയോടെ ശിവപ്രസാദും ശിവരാജും ബന്ധുവായ അനിൽ കുമാറിന്റെ വീട്ടിലെത്തി എന്തോ കുടുംബപ്രശ്നത്തിന്റെ പേരിൽ വഴക്കിട്ടു.
പിന്നീട് ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട് ശിവപ്രസാദും ശിവരാജും പേട്ടയിൽ വച്ച് അനിൽകുമാറിന്റെ സഹോദരൻ വിജയകുമാറുമായും വാക്ക് തർക്കമുണ്ടായി. തുടർന്ന് വിജയകുമാറിനെ ഇരുവരും ചേർന്ന് മർദ്ദിച്ച ശേഷം സ്കൂട്ടറിൽ കയറി പോയി. ഈ സമയം കാറിൽ പിന്തുടർന്ന് എത്തിയ വിജയകുമാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാലുപേരും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയകുമാറിനെ രാത്രി പേട്ട എസ്.ഐ സജുകുമാറും സംഘവുമാണ് പിടികൂടിയത്.