ബൈക്കിൽ സഞ്ചരിച്ച യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു: ആദ്യം ബോംബേറിഞ്ഞു പിന്നീട് കാറിടിപ്പിച്ചെന്ന്!
വിതുര: സുഹൃത്തിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവാവിനു നേരെ വധശ്രമം. തൊളിക്കോട് തോട്ടുമുക്ക് കോണിൽ വീട്ടിൽ അനസിനാണ് (29) വെട്ടേറ്റത്. തൊളിക്കോട് ജംഗ്ഷനിലെ ടൈൽസ് നിർമ്മാണശാലയിലെ ഡ്രൈവറാണ് അനസ്. ഇന്നലെ രാവിലെ 10.30ഓടെ തൊളിക്കോട് മലയടി തടി മില്ലിന് സമീപം ഇന്നോവ കാറിലെത്തിയ അക്രമിസംഘം അനസിന്റെ ബൈക്കിന് നേരെ മൂന്നു തവണ നാടൻ ബോംബെറിഞ്ഞു. തുടർന്ന് ഇന്നോവ കാർ കൊണ്ട് ഇടിച്ചശേഷം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കാലിലും കഴുത്തിലും തോളിലും ഉൾപ്പെടെ ഇയാളുടെ ദേഹത്ത് 12ഓളം വെട്ടുണ്ട്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തൊളിക്കോട് സ്വദേശി സുൽഫിക്കർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം അക്രമിസംഘം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്തു നിന്നും ഒരു നാടൻ ബോബ് പൊലീസ് കണ്ടെടുത്തു. തൊളിക്കോട് സ്വദേശികളായ രണ്ടുപേർ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം തൊളിക്കോട് പുളിമൂട്ടിൽ വീടും കാറും ബൈക്കുകളും അടിച്ചുതകർത്ത സംഭവത്തിന് ഇന്നലത്തെ ആക്രമണവുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ആര്യനാട് പൊലീസ് കേസെടുത്തു.