ഭാര്യയും കാമുകനും ചേർന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്!!
കുളത്തൂർ: വഴക്കിനിടെ ഭാര്യയും കാമുകനും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച ആദ്യ ഭർത്താവും ഓട്ടോ ഡ്രൈവറുമായ യുവാവ് മരിച്ചു. കാര്യവട്ടം തുണ്ടത്തിൽ പുല്ലാന്നിവിള ഷെഹനാ മൻസിലിൽ സുനീറാണ് (35) ഇന്നലെ (14ന്) രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സുനീറിനെ കുത്തിയ നെയ്യാർഡാം സ്വദേശിയും യുവതിയുടെ രണ്ടാം ഭർത്താവുമായ ഷമീറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. കുളത്തൂർ സ്വദേശിയും ടെക്നോപാർക്കിലെ ക്ലീനിംഗ് തൊഴിലാളിയുമായ ശ്രീജയെ വിവാഹം കഴിച്ച് സുനീർ ഇവിടെ താമസിച്ചുവരികയായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. മൂന്ന് വർഷം മുമ്പ് സുനീർ ശ്രീജയെ ഉപേക്ഷിച്ച ശേഷം വെട്ടുറോഡിൽ നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാക്കി. ഇതിനിടെ ശ്രീജ ഷമീറുമായി അടുപ്പത്തിലായി. തുടർന്ന് കുളത്തൂരിലെ വീട്ടിൽ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. ഇതറിഞ്ഞ സുനീർ ഇടയ്ക്കിടെ വീട്ടിലെത്തി ശ്രീജയുമായി വഴക്കിടുമായിരുന്നു.

സംഭവ ദിവസം വൈകുന്നേരം ഇവിടെയെത്തിയ സുനീർ ബഹളം വയ്ക്കുകയും മൂത്തമകനെ ദേഹമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശ്രീജ ഇതുകാണുകയും സുനീറുമായി വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നീട് അവിടെനിന്ന് പോയ സുനീർ രാത്രി ഒമ്പതരയോടെ മടങ്ങിയെത്തുകയും ശ്രീജയുടെ രണ്ടാം ഭർത്താവ് ഷമീറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. വഴക്കിനിടെയാണ് സുനീറിന് കുത്തേറ്റത്. കുത്തേറ്റ സുനീര്‍ വീട്ടിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് സംഭവ സ്ഥലത്തെത്തിയ തുമ്പ പൊലീസും നാട്ടുകാരും ചേർന്ന് റെയിൽവേ ട്രാക്കിന് സമീപം വീണ് കിടന്ന് സുനീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ശ്രീജയ്ക്കെതിരേയും പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.












Click it and Unblock the Notifications