കളിയിക്കാവിള ദേശീയപാതയിൽ അപകടം: ബൈക്ക് യാത്രികന്‍ മരിച്ചു, ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി!!
ബാലരാമപുരം: കരമന –കളിയിക്കാവിള ദേശീയപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു. റസൽപുരം തീയന്നൂർക്കോണം റോഡരികത്ത് വീട്ടിൽ രത്നാകരൻ - രാജിനി ദമ്പതികളുടെ മകൻ അഭിലാഷ് (37) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിന് സമീപത്തായാണ് സംഭവം. അഭിലാഷ് സഞ്ചരിച്ചിരുന്ന ബൈക്കും പിന്നാലെ ഓവർടേക്ക് ചെയ്തു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും പള്ളിച്ചൽ ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.
കാർ ഓവർടേക്ക് ചെയ്യവെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ അഭിലാഷിന്റെ തലയ്ക്ക് ഗുരുതരപരിക്കേറ്റു. തുടർന്ന് കാറിലുണ്ടായിരുന്നവർ തന്നെ അഭിലാഷിനെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. കാർ യാത്രികരെക്കുറിച്ച് നരുവാമൂട് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
റസൽപ്പുരം ബിവറേജസ് കോർപറേഷനിലെ സി.ഐ.ടി.യു തൊഴിലാളിയാണ് അഭിലാഷ്. സഹോദരൻ അഖിലേഷും (34) ഇതേ സ്ഥാപനത്തിലെ സി.ഐ.ടി.യു തൊഴിലാളിയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്ര് മോർട്ടത്തിനായി ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഉച്ചയോടെ മൃതദേഹം വീട്ടുകാർക്ക് കൈമാറും. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.