50 പവന്‍ സ്വര്‍ണവും അന്‍പതിനായിരം രൂപയും മോഹനനും സ്കൂട്ടറും! തിരോധാനത്തിൽ കുഴങ്ങി പോലീസ്
ആര്യനാട്: കെ മോഹനന്‍ എന്ന 56കാരന്റെ തിരോധാനത്തില്‍ ഒരു തുമ്പും ഇല്ലാതെ പോലീസ്. ഒരാഴ്ച മുന്‍പാണ് മോഹനനെ കാണാതായത്. കാണാതാകുമ്പോള്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ 50 പവന്‍ സ്വര്‍ണവും അന്‍പതിനായിരം രൂപയും ഉണ്ടായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പണയസ്വര്‍ണവുമായി മടങ്ങുന്ന വഴിയിലാണ് മോഹനന്‍ അപ്രക്ഷ്യനായത്.
എന്നാല്‍ ഒരാഴ്ചയായി മോഹനനെ കണ്ടെത്താനുളള അന്വേഷണം വഴി മുട്ടി നില്‍ക്കുകയാണ്. ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഉള്‍പ്പെടെയാണ് ആള്‍ അപ്രത്യക്ഷമായിരിക്കുന്നത്. സ്വര്‍ണവും പണവും മോഷ്ടിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണോ തിരോധാനം എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കരകുളം പഞ്ചായത്ത് ഓഫീസ് വരെ മോഹനന്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിരക്കുളള റോഡില്‍ വാഹനം അടക്കം എങ്ങനെ അപ്രത്യക്ഷമായി എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
കാണാതായ ദിവസം രാവിലെ 10.50ന് അന്‍പത് പവന്‍ സ്വര്‍ണവുമായി മോഹനന്‍ പേരൂര്‍ക്കട ബാങ്കില്‍ നിന്നും പുറത്ത് ഇറങ്ങിയതാണ്. കുളപ്പട സുവര്‍ണ നഗര്‍ ഏതന്‍സ് നിവാസില്‍ മോഹനന്‍ പറണ്ടോട് ഗോള്‍ഡ് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്വര്‍ണം പണയമെടുക്കുന്ന ഈ സ്ഥാപനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മോഹനന്‍ ജോലി ചെയ്യുന്നുണ്ട്. മോഹനന്റെ ഭാര്യയുടെ സഹോദരന്‍ ആയ ജയകുമാര്‍ ആണ് പറണ്ടോട് ഗോള്‍ഡ് ഫിനാന്‍സിന്റെ ഉടമ. ഫിനാന്‍സ് സ്ഥാപനത്തില്‍ ഇടപാടുകാര്‍ പണയം വെയ്ക്കുന്ന സ്വര്‍ണം പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്കിലാണ് പണയം വെയ്ക്കാറ്.
ബാങ്കില്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ സ്ഥിരമായി പോകാറുളളത് മോഹനന്‍ ആണ്. മാത്രമല്ല പണയപ്പണ്ടം തിരികെ എടുത്ത് കൊണ്ട് വരുന്നതും മോഹനന്‍ തന്നെ ആണ്. ശനിയാഴ്ച രാവിലെ 8 മണിക്ക് പണയം വെക്കാനുളള സ്വര്‍ണവുമായി മോഹനന്‍ പേരൂര്‍ക്കട സഹകരണ ബാങ്കില്‍ പോയിട്ടുണ്ട്. പതിവ് പോലെ സ്‌കൂട്ടറിലാണ് ബാങ്കിലേക്ക് പോയത്. സ്വര്‍ണം പണയം വെച്ചതിന് ശേഷം തിരികെ പണയം എടുത്ത 50 പവന്‍ സ്വര്‍ണവുമായി തിരികെ സ്ഥാപനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടറുമായി മോഹനനെ കാണാതായിരിക്കുന്നത്. 50 പവന്‍ സ്വര്‍ണം കൂടാതെ 50,000 രൂപയും മോഹനന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് മകന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.