പരീക്ഷ ജയിക്കാന്‍ 1001 വീട്ടില്‍ ഭിക്ഷയെടുക്കാമെന്ന് നേര്‍ച്ച; പെണ്‍കുട്ടിയെ കടന്നുപിടിച്ചത് നിയമവിദ്യാര്‍ത്ഥി
കുറി തൊടാനെന്ന വ്യാജേന പെണ്‍കുട്ടിക്ക് അരികില്‍ എത്തിയ യുവാവ് പൊടുന്നനെ കടന്നുപിടിക്കുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയും തൃശ്ശൂരില്‍ നിയമ വിദ്യാര്‍ഥിയുമായ ശ്യാം ജി രാജ് ആണ് പൊലീസിന്റെ പിടിയിലായത്.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ശ്യാം ജി രാജിനെ പൊലീസ് വലയിലാക്കിയത്. ഇയാളെ കൊല്ലത്തെ വീട്ടില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആണ് വഞ്ചിയൂര്‍ പൊലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച ആണ് വഞ്ചിയൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ വീട്ടില്‍ കയറി കടന്ന് പിടിച്ചത്. പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശ് ചോദിച്ചെത്തിയ ശ്യാം ജി രാജ് പെണ്‍കുട്ടി കാശ് കൊടുക്കാനിറങ്ങിയപ്പോള്‍ കുറി തൊടാനെന്ന ഭാവേന അരികിലെത്തി കടന്ന് പിടിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി ബാലചന്ദ്ര കുമാര്‍ ആശുപത്രിയിൽ, വിസ്താരത്തിൽ ആശങ്ക
മാതാപിതാക്കള്‍ ജോലിക്ക് പോയ സമയമായതിനാല്‍ പെണ്‍കുട്ടി മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. നേര്‍ച്ചക്കാശ് ചോദിച്ചെത്തിയ ഇയാള്‍ കുറി തൊടാന്‍ എന്ന ഭാവേന കുട്ടിയുടെ അരികിലേക്ക് എത്തി. ഇതോടെ പുറത്തിറങ്ങാന്‍ പറഞ്ഞ പെണ്‍കുട്ടിയെ ഇയാള്‍ കടന്ന് പിടിച്ചു.
കുതറി മാറിയ പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി രക്ഷ തേടി. വിവരമറിഞ്ഞ് സമീപവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ സി സി ടി വി ക്യാമറകളില്‍ ഇയാളുടെ ദൃശ്യം വ്യക്തമായി പതിഞ്ഞിരുന്നു. അതേസമയം താന്‍ നിയമവിദ്യാര്‍ത്ഥിയാണ് എന്നും സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ നേര്‍ച്ചയുടെ ഭാഗമായി വീട്ടില്‍ കയറി ഭിക്ഷ യാചിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
1001 വീടുകളില്‍ കയറി ഭിക്ഷ ചോദിച്ച് പഴനിയില്‍ പോകാം എന്നാണ് നേര്‍ന്നത് എന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ മനസ്സ് പതറിപ്പോയി എന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത് വഞ്ചിയൂര്‍ പൊലീസ് പൂര്‍ണമായും വിശ്വാസിച്ചിട്ടില്ല. ഇയാളുടെ മുന്‍കാല പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നുണ്ട്.
വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപമുള്ള വീട്ടിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആണ് ശ്യാം ജി രാജ് ആക്രമിക്കാന്‍ ശ്രമിച്ചത്. മോഡല്‍ പരീക്ഷയായതിനാല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സ്‌കൂള്‍ ഉണ്ടായിരുന്നില്ല. വഞ്ചിയൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ ഉണ്ടായ ആക്രമണം നാട്ടുകാരെ ഞെട്ടിച്ചിരുന്നു.