നെയ്യാറ്റിൻകര ഇരട്ട ആത്മഹത്യ : മുഖ്യപ്രതികൾ മൂന്നുദിവസം കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് വീട്ടമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ മുഖ്യപ്രതികളെ കോടതി മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീട്ടമ്മയുടെ ഭർത്താവ് ചന്ദ്രൻ, ഇയാളുടെ അമ്മയുടെ സഹോദരീ ഭർത്താവ് കാശിനാഥൻ എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി നെയ്യാറ്റിൻകര മജിസ്ട്രറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച രാവിലെ 10.45നാണ് ചന്ദ്രനെയും കാശിയേയും കോടതിയിൽ ഹാജരാക്കിയത്. 12ന് കസ്റ്റഡി അപേക്ഷ പരിഗണിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ വെള്ളറട സി.ഐ ഓഫീസിൽ എത്തിച്ചു. സി ഐ ബിജു വി നായരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ലേഖയുടെ ആത്മഹത്യാ കുറിപ്പിന്റെയും നോട്ട്ബുക്കുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ബാങ്ക് വായ്‌പയെ ചൊല്ലി വീട്ടിൽ കലഹങ്ങൾ നടന്നിരുന്നതായും അമ്മ കൃഷ്ണമ്മയും ലേഖയുമായി വഴക്കുകൾ പതിവായിരുന്നു എന്നും വീടിന് പിറകുവശത്തെ പൂജാസ്ഥലത്ത് താൻ തന്നെയാണ് പൂജകൾ നടത്തിയിരുന്നതെന്നും ചന്ദ്രൻ സമ്മതിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്. കൃത്യം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്.

എന്നാൽ മന്ത്രവാദികളുമായുള്ള പ്രതികളുടെ ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ചന്ദ്രനുൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ അനുജത്തി ശാന്ത എന്നിവർ റിമാൻഡിലാണ്. ഇക്കഴിഞ്ഞ 14നാണ് മാരായമുട്ടം മലയിക്കടയിൽ ലേഖയും മകൾ വൈഷ്ണവിയും വീട്ടിൽ തീകൊളുത്തി മരിച്ചത്.












Click it and Unblock the Notifications