കാണാതായ പത്താംക്ലാസ് വിദ്യാർഥിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി:കാണാതായത് 15 കാരനെ!!
തിരുവനന്തപുരം: വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ ഒരാഴ്ചയ്ക്കുശേഷം ഹൈദരാബാദിൽനിന്ന് കണ്ടെത്തി. കേരള പൊലിസിന്റെ പ്രത്യേക സ്ക്വാഡ് ഹൈദരാബാദ് പൊലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മണക്കാട് വലിയപള്ളി റോഡ് മല്ലിയിടത്തിൽ വിനോദിന്റെയും സ്വപ്നയുടെയും മകൻ വി.എസ്.അഭിഷേകിനെ (15) ഹൈദരാബാദിലെ ലങ്കാർ ഹൗസ് എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. കുട്ടി ഹൈദരാബാദിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസും ബന്ധുക്കളും അടങ്ങിയ സംഘം ഹൈദരാബാദിലേക്ക് പോയിരുന്നു. ലങ്കാർ ഹൗസിൽ ഒരു മൊബൈൽ ഷോപ്പിൽ ജോലിക്കു നിൽക്കുകയായിരുന്ന അഭിഷേകിനെ ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. അഭിജിത്തിനെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടയാളാണ് ലങ്കാർ ഹൗസിൽ ജോലി കിട്ടുമെന്ന് പറഞ്ഞ് അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധു പറഞ്ഞു.
തിരുവല്ലം ക്രൈസ്റ്റ്നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേകിനെ ഈ മാസം ഒമ്പതിന് രാവിലെ മുതൽക്കാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ വിടാത്തതിന് വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയതായാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
തമ്പാനൂരിൽ എത്തി ഹൈദരാബാദിലേക്കുള്ള ശബരി എക്സ്പ്രസിൽ ടിക്കറ്റ് എടുത്തു കയറി. രാവിലെ ശബരി എക്സ്പ്രസിൽ കുട്ടി കയറുകയും ഹൈദരാബാദിലേക്ക് ടിക്കറ്റ് എടുക്കാനെന്നു പറഞ്ഞു പുറത്തേക്കിറങ്ങുകയും ചെയ്തതായി ഒരു യാത്രക്കാരി വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അഭിഷേകിന്റെ പിതാവും ബന്ധുക്കളുമൊത്ത് ഹൈദരാബാദിലേക്ക് തിരിച്ചു. കുട്ടി 10ന് രാവിലെ ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതായി ഹൈദരാബാദ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി.
എന്നാൽ, ഹൈദരാബാദ് പൊലീസും തിരുവനന്തപുരത്തുനിന്ന് എത്തിയ പൊലീസ് സംഘവും ചേർന്ന് തിരച്ചിൽ തുടർന്നെങ്കിലും വെള്ളിയാഴ്ച രാത്രി വരെയും കണ്ടെത്താനായിരുന്നില്ല. ഹൈദരാബാദിലെ മലയാളി സംഘടനകളും തിരച്ചിലിന് സഹായിച്ചു. ഇന്നലെ രാവിലെ അഭിഷേക് വീട്ടിലെ ഫോണിലേക്ക് കാൾ ചെയ്ത് 'അമ്മേ' എന്ന് വിളിച്ച് ഉടൻ കട്ട് ചെയ്തു. പൊലിസ് ഈ നമ്പർ ട്രേയ്സ് ചെയ്താണ് അഭിഷേക് ലങ്കാർ ഹൗസിൽ ഉള്ള കാര്യം തിരിച്ചറിഞ്ഞത്.