കൊവിഡ് സ്ഥിരീകരിച്ച സ്റ്റാഫ് മോശമായി പെരുമാറി, ആംബുലൻസ് ജീവനക്കാരനോട് ക്ഷമ ചോദിച്ച് മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആംബുലന്‍സ് ജീവനക്കാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ക്ഷമ ചോദിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്. കഴിഞ്ഞ ദിവസമാണ് കടകംപളളിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കടകംപളളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'' കേരളത്തിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച നാൾ മുതൽ കഴിഞ്ഞ ആറ് മാസമായി വിശ്രമമില്ലാതെ അധ്വാനിക്കുകയാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസ് സംവിധാനവും മറ്റു ഭരണ സംവിധാനങ്ങളും. നമ്മുടെ നാട് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവരുടെ അക്ഷീണ പ്രയത്നം. സ്വന്തം കുടുംബത്തെ പോലും കാണാൻ കഴിയാതെ കോവിഡിനെതിരായ യുദ്ധത്തിൽ മുൻ നിരയിൽ പോരാടുകയാണ് അവർ. ഈ പോരാട്ടത്തിനിടയിൽ ഈ മഹാമാരി പിടിപെട്ടവരും ഉണ്ട്. അസുഖം തങ്ങളെയും ബാധിച്ചേക്കാം എന്ന ഉത്തമ ബോധ്യത്തിൽ തന്നെയാണ് അവർ നമ്മളെ സംരക്ഷിക്കാൻ പ്രയത്നിക്കുന്നത്. ഇക്കാര്യം നമ്മൾ ഓരോരുത്തരം മനസിലാക്കണം. അവരുടെ ബുദ്ധിമുട്ടുകൾ നമ്മൾ ഉൾക്കൊള്ളാൻ തയ്യാറാകണം.
നമ്മളെ സംബന്ധിച്ചിടത്തോളം രോഗം സ്ഥിരീകരിച്ചാൽ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തുക എന്നുള്ളതാണ് ചിന്ത. എന്നാൽ ആരോഗ്യപ്രവർത്തകർ സംബന്ധിച്ചിടത്തോളം രോഗം സ്ഥിരീകരിച്ച അനേകം രോഗികളിൽ ഒരാൾ മാത്രമാണ് നമ്മൾ. മുന്നത്തെ പോലെയല്ല. ഇപ്പൊ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. അതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്തണമെന്നില്ല.
ഇതുപോലുള്ള ചെറിയ ബുദ്ധിമുട്ടുകളുടെ പേരിൽ നമ്മൾ ആരോഗ്യ പ്രവർത്തകരുടെ അധ്വാനത്തെ ചോദ്യം ചെയ്യരുത്. കോവിഡ് സ്ഥിരീകരിച്ച എന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പരുഷമായി പെരുമാറി എന്ന ആംബുലൻസ് ജീവനക്കാരന്റെ പരാതി ശ്രദ്ധയിൽ പെട്ടു. ആ പരാതിക്കിടയായ സാഹചര്യം ദൗർഭാഗ്യകരമാണ്. എന്റെ സ്റ്റാഫിൽപെട്ട ഒരംഗത്തിന്റെ പെരുമാറ്റം ഒരു പരാതിക്ക് ഇടയാക്കിയതിൽ ഞാൻ ആംബുലൻസ് ജീവനക്കാരനോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും മറ്റു സംവിധാനങ്ങളുടെയും ഒപ്പം പ്രവർത്തിക്കുന്ന എനിക്ക് അവരുടെ ബുദ്ധിമുട്ടുകൾ മനസിലാവും. നമ്മൾ നമ്മുടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കാതെ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും കൂടി ഭാഗത്ത് നിന്ന് ചിന്തിക്കാൻ നമ്മൾ തയ്യാറാവണം. ആരോഗ്യപ്രവർത്തകരുടെ അധ്വാനവും ബുദ്ധിമുട്ടുകളും കൂടി മനസിലാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് പൂർണ പിന്തുണ നൽകാൻ എല്ലാവരോടും ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്.