തലസ്ഥാനത്ത് ടൂറിസത്തിന് തിലകക്കുറിയാകാൻ കടലുകാണിപ്പാറ, 1.87 കോടി ചിലവിൽ വികസനം
തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര രംഗത്തിനൊരു തിലകക്കുറിയാകാനൊരുങ്ങുകയാണ് കടലുകാണിപ്പാറ. കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ദേവസ്വം-ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവ്വഹിച്ചു. കേരളത്തിന്റെ ടൂറിസം ഭുപടത്തില്‍ കടലുകാണിപ്പാറയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സന്യാസിവര്യന്മാര് തപസ്സനുഷ്ഠിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടലുകാണിപ്പാറയിലെ ഗുഹാക്ഷേത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കും. വിശ്വാസവും പ്രകൃതിയുടെ വശ്യസൗന്ദര്യവും ഒന്നിക്കുന്ന ഈ പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും ഇതിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിനോദസഞ്ചാര ഭൂപടത്തില്‍ തിലകക്കുറിയാവാന്‍ ഒരുങ്ങുന്ന ടൂറിസം പദ്ധതികളില്‍ ഒന്നാണ് കടലുകാണിപ്പാറ. 1.87 കോടി രൂപ ചിലവില്‍ ഇവിടെ വെളിച്ചവിതാനം, ലാന്റ് സ്കേപ്പിംഗ്, പൂന്തോട്ടം, ഇറിഗേഷന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സിസിടിവി സംവിധാനം, സുരക്ഷാ വേലി എന്നിവയാണ് ഒരുക്കുന്നത്. സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രമായ 'ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കടലുകാണിപ്പാറയില്‍ നിന്നും തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോള്‍ നോക്കിയാല്‍ വര്‍ക്കലയിലെ കടലും പൊന്മുടിയിലെ ഹില്‍ടോപ്പും കാണാനാകുമെന്നതാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത്. വ്യൂ പോയിന്റിന് വളരെ അടുത്തു വരെ വാഹനത്തില്‍ എത്താമെന്നതും ഇവിടെത്തെ പ്രത്യേകതയാണ്. ഇവിടെ നിന്നുള്ള സൂര്യാസ്തമയവും മഞ്ഞുകാലത്തെ പ്രഭാതങ്ങളും മനോഹര കാഴ്ചയാണ്. പാറയുടെ മുകളിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും സന്യാസി വര്യന്മാര് തപസനുഷ്ഠിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഗുഹാക്ഷേത്രവും സന്ദർശകരുടെ മനം നിറയ്ക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നിര്‍മ്മാണ ചുമതല. നാലു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.
പുളിമാത്ത് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബി. സത്യന് എം. എല്‍. എ അധ്യക്ഷത വഹിച്ചു. പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ബി. പി മുരളി, പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷ റഷീദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എസ്. ലേഖ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ബിന്ദു മണി എന്നിവര്‍ സംബന്ധിച്ചു.