തിരുവനന്തപുരം കോര്‍പറേഷനും നഗരസഭകളും ത്രിതല പഞ്ചായത്തുകളും ചുവന്നു, പ്രതികരിച്ച് കടകംപളളി
തിരുവനന്തപുരം: ഇക്കുറി ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ച തിരുവനന്തപുരം കോർപറേഷനിലടക്കം ഉജ്ജ്വല വിജയമാണ് എൽഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. എൽഡിഎഫിന്റെ തിരുവനന്തപുരത്തെ മുന്നേറ്റത്തിൽ മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതു തരംഗത്തില്‍ തിരുവനന്തപുരം ജില്ലയും ചുവന്നു തുടുത്തു. തിരുവനന്തപുരം കോര്‍പറേഷനിലും നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും ഉജ്വല വിജയം സമ്മാനിച്ചാണ് തലസ്ഥാന ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം കരുത്തോടെ നിലയുറപ്പിച്ചത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 100 സീറ്റില്‍ 52 എണ്ണം നേടി എല്‍ഡിഎഫ് കേവല ഭൂരിപക്ഷം കൈവരിച്ചു. പൂന്തുറയില്‍ വിജയിച്ച സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിന് 53 സീറ്റായി. കഴിഞ്ഞ തവണ 43 സീറ്റ് നേടിയ സ്ഥാനത്താണിത്. കഴിഞ്ഞ തവണ 21 സീറ്റ് നേടിയ യുഡിഎഫിന് 11 സീറ്റ് നഷ്ടമായി. ബിജെപിക്ക് ഒരു സീറ്റ് പോലും വര്‍ധിപ്പിക്കാനുമായില്ല.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഉജ്വല ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. 26ല്‍ 20 സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് ആറിലൊതുങ്ങി. ബി.ജെ.പിക്ക് ഉണ്ടായിരുന്ന വെങ്ങാനൂര്‍ സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ നാലു നഗരസഭകളും എല്‍ഡിഎഫ് നിലനിര്‍ത്തി. നെടുമങ്ങാട്ടും ആറ്റിങ്ങലിലും കേവല ഭൂരിപക്ഷം സ്വന്തമാക്കിയ എല്‍ഡിഎഫ് നെയ്യാറ്റിന്‍കരയിലും വര്‍ക്കലയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ഒരിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. ആകെയുള്ള 155 ബ്ലോക്ക് ഡിവിഷനുകളില്‍ 117 ഉം നേടിയാണ് എല്‍ഡിഎഫ് തേരോട്ടം നടത്തിയത്. കഴിഞ്ഞ തവണ 90 സീറ്റ് നേടിയ സ്ഥാനത്താണിത്. കഴിഞ്ഞ തവണ 60 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ വെറും മുപ്പതിലൊതുങ്ങി. ബിജെപിക്ക് ആറു സീറ്റ് മാത്രമാണ് ലഭിച്ചത്. 73 പഞ്ചായത്തുകളില്‍ 51 എണ്ണത്തിലും എല്‍ഡിഎഫിന് ഉജ്വല വിജയം നേടാനായി. 18 പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ബിജെപി ഒരു പഞ്ചായത്തില്‍ കേവല ഭൂരിപക്ഷവും മൂന്നിടത്ത് വലിയ ഒറ്റക്കക്ഷിയുമായി''.












Click it and Unblock the Notifications