തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്, രോഷം പുകയുന്നു! പകൽക്കൊള്ളയെന്ന് തുറന്നടിച്ച് മന്ത്രി!
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രോഷം പുകയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ്് അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കിയിരിക്കുന്നത്.
വിമാനത്താവളം ബിജെപി അദാനിക്ക് തീറെഴുതിയിരിക്കുകയാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തുറന്നടിച്ചു. ഇതിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് ബിജെപി നടത്തിയത് എന്നും മന്ത്രി ആരോപിച്ചു. കടകംപളളി സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ...

അത് പകല്‍ കൊള്ള
'' സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് തീറെഴുതി നല്‍കുന്നതിന് തീരുമാനിച്ചതായി വന്നിരിക്കുന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പകല്‍ കൊള്ളയാണെന്നതില്‍ സംശയമില്ല.

യാതൊരു മനസാക്ഷി കുത്തുമില്ലാതെ
1935 ല്‍ ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളം, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് യാതൊരു മനസാക്ഷി കുത്തുമില്ലാതെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. 170 കോടി രൂപ വാര്‍ഷിക ലാഭം നേടുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത് എന്നത് ഓര്‍ക്കണം. കോടികളുടെ അഴിമതി ഇടപാട് ഈ വിറ്റഴിക്കലിന് പിന്നിലുണ്ടെന്ന ആരോപണങ്ങള്‍ നിസ്സാരമല്ല.

ഭൂമി വാങ്ങി കൈമാറി
തിരുവനന്തപുരം വിമാനത്താവളത്തിന് നിലവില്‍ ഉണ്ടായിരുന്ന സ്ഥലത്തിന് പുറമെ കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ 5 ഘട്ടങ്ങളിലായി വാങ്ങി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. നിലവില്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെ ഇപ്പോള്‍ 18 ഏക്കര്‍ സ്ഥലം കൂടി വിമാനത്താവള വികസനത്തിനായി വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്.

ശക്തമായ പ്രതിഷേധമുണ്ടാകണം
ഈ ഭൂമിയെല്ലാമടക്കം വിമാനത്താവളം സ്വകാര്യലോബികള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകേണ്ടതുണ്ട്. പുതിയ ടെര്‍മിനലിനായി എയര്‍പോര്‍ട്ട് അതോറിറ്റി 600 കോടി രൂപ നീക്കിവെച്ചിരുന്ന സാഹചര്യത്തിലാണ് ഈ വില്‍പ്പനയെന്നത് എത്ര വലിയ അട്ടിമറിയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ്. വിമാനത്താവള വികസനത്തെയാകെ തുരങ്കം വെച്ച്, ആയിരത്തിലേറെ ജീവനക്കാരുടെ ജോലി തന്നെ തുലാസിലാക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.

ആറാട്ട് ഘോഷയാത്ര കടന്നു പോകുന്ന വഴി
തിരുവിതാംകൂര്‍ രാജാവ് സ്ഥാപിച്ച തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ചരിത്രപരമായ പ്രാധാന്യത്തിന് ഒരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന നടപടി കൂടിയാണിത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിവസം ഘോഷയാത്ര കടന്നുപോകുന്നത് ഈ വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെയാണ്. 1949 ജൂലൈ 1 ന് തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെന്റുമായി ഒപ്പ് വെച്ച കരാര്‍ പ്രകാരമാണ് ആറാട്ട് ഘോഷയാത്ര റണ്‍വേയിലൂടെ കടന്നുപോകുന്നത്.

ഏകപക്ഷീയമായി തള്ളിക്കളഞ്ഞു
എന്നാല്‍, വിമാനത്താവളം സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാകുന്നതോടെ ആചാരപരമായ ഘോഷയാത്ര റണ്‍വേയിലൂടെ കടന്നുപോകുന്നത് സമീപഭാവിയില്‍ തടസ്സപ്പെടുന്ന നില പോലുമുണ്ടാകും. ഈ വിറ്റഴിക്കല്‍ തിരുവനന്തപുരം വിമാനത്താവളത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ സിയാല്‍ മാതൃകയില്‍ വിമാനത്താവളം നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഏകപക്ഷീയമായി തള്ളിക്കളഞ്ഞാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടി.

വി മുരളീധരനും ബിജെപി നേതൃത്വവും
കേന്ദ്ര മന്ത്രിസഭയിലെ അംഗമായ വി മുരളീധരനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും ഈ വിറ്റുതുലയ്ക്കല്‍ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപിന് നല്‍കുവാനുള്ള കേന്ദ്രനടപടിയില്‍ ഇവിടുത്തെ ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കണം. തലസ്ഥാന നഗരത്തിന്റെയും കേരളത്തിന്റെയാകെയും അഭിമാനമായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്''.