4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക്; അതിവേഗ റെയിൽപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം; തിരുവനന്തപുരം-കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെ-റെയിലിന് നിര്‍ദേശം നല്‍കി.
വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെഐസിഎ, കെഎഫ്ഡബ്ല്യൂ, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ കെ-റെയിലിന് അനുവാദം നല്‍കിയതായും മന്ത്രിസഭ അറിയിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 531 കി.മീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുക. മണിക്കൂറില്‍ 180 മുതല്‍ 200 കി.മീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ സഞ്ചരിക്കും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും നാലു മണിക്കൂറില്‍ കാസര്‍കോടും എത്തിച്ചേരാം.

ഒമ്പതു ബോഗികളിലായി 645 പേര്‍ക്ക് യാത്ര ചെയ്യാം. ബിസിനസ്സ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടുതരം ക്ലാസുകള്‍ ഉണ്ടാകും. 2025 ഓടെ പദ്ധതി പൂര്‍ത്തിയാകും. കൊച്ചി എയര്‍പ്പോര്‍ട്ട് ഉള്‍പ്പെടെ 11 സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിയ്ക്കായി ഇനി റെയിൽവേ മന്ത്രാലയം, നീതി അയോഗ്, കേന്ദ്രമന്ത്രിസഭ എന്നിവയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഒൻപത് കോച്ചുകൾവീതമുള്ള ഇലക്ട്രിക്ക് മൽട്ടിപ്പിൾ യൂണിറ്റ് ആണ് സിൽവർലൈനിൽ ഉപയോഗിക്കുക.തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ.












Click it and Unblock the Notifications