പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി: ഇമാമിനെതിരെ മാനഭംഗക്കേസ്, ദൃക്സാക്ഷികളില്‍ നിന്നും മൊഴിയെടുത്തു
വിതുര: പോക്സോ കേസിൽ പ്രതിയായ തൊളിക്കോട് മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമി (46 ) ന്റെ പേരിൽ പൊലീസ് മാനഭംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് മാനഭംഗക്കേസ് ചുമത്തിയത്. മുൻ ഇമാം തന്നെ പീഡിപ്പിച്ചതായി ഡോക്ടറോടും ചൈൽഡ് ലൈൻ വനിതാ സി.ഐ യോടും പെൺകുട്ടി ഇന്നലെ രഹസ്യ മൊഴി നൽകി . വൈദ്യപരിശോധന വേളയിലായിരുന്നു പെൺകുട്ടിയുടെ തുറന്നുപറച്ചിൽ .
തുടർന്ന് വനിതാ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി .ഇതോടെ കേസിൽ ജാമ്യം കിട്ടാനുള്ള സാദ്ധ്യത പൂർണമായും അടഞ്ഞതോടെ ഇന്നോ നാളെയോ ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങാനും സാദ്ധ്യതയുണ്ട് .സ്കൂളിൽ പോയ തന്നെ ഇമാം നിർബന്ധിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന വിതുര പഞ്ചായത്തിലെ പേപ്പാറ പട്ടംകുളിച്ചപാറ മേഖലയിൽ ഇന്നലെ പെൺകുട്ടിയെ എത്തിച്ച് തെളിവെടുത്തു.
സംഭവം ആദ്യമായി കണ്ട സ്ത്രീകളിൽ നിന്നും മൊഴിയെടുത്തു. സ്ത്രീകൾ ഇമാമിന്റെ കാർ തടയുന്ന മൊബൈൽ ദൃശ്യങ്ങൾ ഇവർ പൊലീസിന് കൈമാറി. പെൺകുട്ടിയുടെ ഉമ്മയും ബന്ധുക്കളും ഇന്നലെ രാത്രിയോടെ എത്തി മൊഴി നൽകി.പള്ളിയിൽ നിന്നു പുറത്താക്കിയെങ്കിലും രണ്ടു ദിവസം മുമ്പ് ഷെഫീഖ് അൽഖാസിമി തൊളിക്കോട്ട് വന്നുപോയതായി അറിയുന്നു.