ജോസ് കെ മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ജോസ് കെ മാണി മുന്നണി വിട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജോസ് കെ മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് മാണിസാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ വെച്ച് കെ എം മാണിക്കെതിരെ സ്വീകരിച്ച തെറ്റായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ലാഘവത്തോടെയാണ് മറുപടി പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോ? മാണിസാർ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാനും അവകാശമില്ലെന്ന് പറഞ്ഞവരാണ് എൽഡിഎഫുകാരെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുല്ലപ്പള്ളി മുഖ്യമന്ത്രി അധാർമിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നിൽക്കുന്ന നേതാവാണെന്നും ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ആരെയും സ്വീകരിക്കും എന്തും പറയും, പറഞ്ഞ വാക്കുകൾ മാറ്റിപ്പറയുന്ന കാര്യത്തിൽ മടിയില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തു. അതേ സമയം കെ എം മാണി കൈക്കൂലിക്കാരനാണെന്ന് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോട്ടയം ലോക്സഭാ സീറ്റിന്റെ പേരിൽ ഒരു വർഷം മുമ്പ് ആരംഭിച്ച തർക്കമാണ് ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതിന് നയിച്ചിട്ടുള്ളത്. പിജെ ജോസഫ് ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും ജോസിന്റെ താൽപ്പര്യത്തിന് വഴങ്ങി ചാഴിക്കാടനെ മത്സരിപ്പിച്ചതും പിന്നീട് ഭിന്നത രൂക്ഷമാകുന്നതിന് കാരണമാകുകയും ചെയ്തിരുന്നു. ഇതിനിടെ കെ എം മാണിയുടെ മരണം കൂടി സംഭവിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് പാർട്ടിയിൽ അധികാരമുറപ്പിക്കാൻ പിജെ ജോസഫ് വർക്കിംഗ് ചെയർമാന്റെ വിപ്പ് ഉപയോഗപ്പെടുത്തുന്നത്.












Click it and Unblock the Notifications