കോടതിയിൽ കീഴടങ്ങാനുള്ള ശ്രമം പൊളിഞ്ഞു, മെന്റൽ അർജുൻ അറസ്റ്റിൽ
തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ട ശ്രീവരാഹത്ത് ശ്യാം എന്ന മണിക്കുട്ടനെ കുത്തിക്കൊന്ന കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അർജുൻ (മെന്റൽ അർജുൻ- 23)അറസ്റ്റിലായി. സംഭവശേഷം രക്ഷപ്പെട്ട അർജുൻ പൊലീസിനെ വട്ടം ചുറ്റിച്ച ശേഷം കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തുന്നതിനിടെയാണ് വലയിലായത്. ഞായറാഴ്ച വൈകിട്ട് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് അർജുനെ അറസ്റ്റ് ചെയ്തത്. ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് ചെന്നിത്തല; ഗൗരവം നിറച്ച രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ
ഞായറാഴ്ച പ്രതിയുടെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അർജുൻ അഭിഭാഷകരെ ബന്ധപ്പെടുന്നതായി വിവരം ലഭിച്ചത്. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ട്രെയിനിൽ യാത്രചെയ്തതായുള്ള ടിക്കറ്റുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം നാഗർകോവിൽ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കേസിൽ നേരത്തെ അറസ്റ്റിലായ മനോജ് കൃഷ്ണൻ, രജിത് എന്നിവർ റിമാൻഡിലാണ്.
വ്യാഴാഴ്ച അർദ്ധരാത്രിയിലാണ് ശ്രീവരാഹം കുളത്തിനു സമീപം പുന്നപുരം സ്വദേശി ശ്യാമിനു കുത്തേറ്റത്. ലഹരി ഉപയോഗിച്ച ശേഷം പ്രതികൾ തമ്മിൽ തർക്കമുണ്ടായി. അതുവഴി ബൈക്കിലെത്തിയ ശ്യാം തർക്കമൊഴിവാക്കാൻ ഇരുകൂട്ടരെയും അനുനയിപ്പിക്കുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്.