'രാജന്റെ മക്കൾക്ക് സ്ഥലം നൽകണമെങ്കില്‍ എന്നെ കൊല്ലേണ്ടിവരും, ആരെയും ദ്രോഹിച്ചിട്ടില്ല'; പരാതിക്കാരി വസന്ത
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കൈയ്യേറ്റം ആരോപിച്ച് ഒഴിപ്പിക്കാനെത്തിയ വേളയില്‍ തീക്കൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിനെതിരെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങള്‍ക്ക് പിന്നാലെ മക്കള്‍ക്ക് വീടുവച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തര്‍ക്കഭൂമി മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വിട്ടുനല്‍കില്ലെന്ന് അറിയിച്ചിരിക്കുകയാണ് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത.
Recommended Video
ഒരു കുറ്റവും ചെയ്തിട്ടില്ല
വിവാദങ്ങള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്ഥലം വിട്ടുനല്‍കില്ലെന്ന് വസന്ത അറിയിച്ചത്. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എല്ലാവരും പറയുന്നത് അത് എന്റെ വസ്തുവല്ലെന്നാണ്. അത് എന്റേതാണെന്ന് തെളിയിക്കണം- വസന്ത പറഞ്ഞു.
എന്നെ കൊല്ലേണ്ടിവരും
സ്ഥലം വേണമെങ്കില്‍ പാവങ്ങള്‍ക്ക് കൊടുക്കാം. ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടിവരും. നിയമത്തിന്റെ മുന്നില്‍ മുട്ടു കുത്തിച്ച് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാന്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കുമെന്നും വസന്ത പറഞ്ഞു.
ജയിലില്‍ കിടക്കാന്‍
പാവങ്ങള്‍ക്ക് വേണമെങ്കില്‍ ആ വസ്തു നല്‍കാം. പക്ഷേ, ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു ഒരിക്കലും വിട്ടുനല്‍കില്ല. ആവശ്യമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണ്. മക്കള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വാങ്ങിയ സ്ഥലമാണിതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത് പൊലീസ്
അതേസമയം, പരാതിക്കാരി വസന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് സംസ്‌കാര സമയത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ കസ്റ്റഡിയില്ർ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ നടപടികള്‍ മേലുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കും
ഇതിനിടെ, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടും സ്ഥലവും സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടേയും കുട്ടികള്‍ പറഞ്ഞു. തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടേയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അറിയിച്ചത്. വിഷയം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു.
മധുവിധു തീരും മുമ്പേ തര്‍ക്കങ്ങള്‍; ജോസ് കെ മാണി എല്‍ഡിഎഫിന് കുരിശാകുമോ... എന്‍സിപി കൂടി പോയാല്‍
നിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെ