നെയ്യാറ്റിന്‍കര സംഭവം; രാഹുലിനും രഞ്ജിത്തിനും വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്. മരിച്ച രാജന്‍-അമ്പിളി ദമ്പതികുളുടെ മക്കള്‍ക്ക് വീടും സ്ഥലവും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് ഏറ്റെടുക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു.
'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു' -ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കാന്‍ എത്തിയപ്പോഴുണ്ടായ ആത്മഹത്യാ ശ്രമിത്തിനിടെയാണ് തിരുവനന്തപുരം അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷ്യം വീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചത്.
രാജന്‍ തങ്ങളുടെ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഡ്വക്കേറ്റ് കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് സ്ഥലത്ത് നിന്നും കോടതി ഉത്തരവ് പ്രകാരനം രാജനേയും കുടുംബത്തേയും ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തു പിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇതിനിടെ പൊലീസ് ലൈറ്റര്‍ തട്ടിത്തെറിപ്പിക്കുമ്പോള്‍ തീ ശരീരത്തിലേക്ക് പടരുകയായിരുന്നു.
Recommended Video
താന്‍ തീ കൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് തട്ടിയത് കാരണമാണ് തനിക്കും ഭാര്യക്കും തീ പിടിച്ച് പൊള്ളലേറ്റതെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രാജന്‍ പറഞ്ഞിരുന്നു. മൂത്തമകനായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിട്ടുണ്ട്.
റാവത്തിനൊപ്പം അണിനിരക്കാന്‍ ശിവസേന, നിയമോപദേശം തേടി, ഇഡി ഓഫീസിന് മുന്നില്‍ ബിജെപി ബാനര്‍ !!