തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം: കോവിഡ് പ്രോട്ടോക്കോൾ ലംഘനം അനുവദിക്കില്ലെന്ന് കളക്ടർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഭവന സന്ദർശനത്തിലടക്കം പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു നിർദേശം. പ്രചാരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ കളക്ടർ പൊലീസിനു നിർദേശം നൽകി.
Recommended Video
ഗണേഷ് കുമാര് ദിലീപിന്റെ അടുത്ത സുഹൃത്ത്, ദിലീപ് നിരപരാധിയെന്ന് സെൻകുമാർ പറഞ്ഞെന്ന് നടൻ മഹേഷ്
ഭവന സന്ദർശനത്തിൽ ഒരു സമയം സ്ഥാനാർഥിക്കൊപ്പം പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ എന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും ഇതു ലംഘിച്ച് കൂട്ടമായി ആളുകൾ എത്തുന്നതായി ഇന്നലെ ചേർന്ന എംസിസി സെല്ലിന്റെ യോഗത്തിൽ പരാതികൾ ലഭിച്ചു. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ എന്ന നിർദേശവും കർശനമായി പാലിക്കണം. ജാഥ, ആൾക്കൂട്ടം എന്നിവ പാടില്ല.
പൊതുയോഗങ്ങൾ നടത്തുന്നതിനു മുൻപു നിർബന്ധമായും പൊലീസിന്റെ അനുമതി വാങ്ങിയിരിക്കണം. സ്ഥാനാർഥികൾക്കു ബൊക്കെ, നോട്ടുമാല, ഹാരം എന്നിവ നൽകിയുള്ള സ്വീകരണം പാടില്ല. സ്ഥാനാർഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻ പ്രചാരണ രംഗത്തുനിന്നു മാറി നിൽക്കണമെന്നും കളക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിലും വീഴ്ച കാണിക്കരുതെന്നു കളക്ടർ . പ്രകൃതിക്കു ദോഷകരമായ പ്ലാസ്റ്റിക് ബോർഡുകൾക്കും ബാനറുകൾക്കും പകരം തുണിയിലും പേപ്പറിലും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കളിലും നിർമിച്ചവ ഉപയോഗിക്കാം. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണമെന്നും മാലിന്യം കുന്നുകൂടുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും കളക്ടർ പറഞ്ഞു.
കളക്ടറേറ്റിൽ ചേർന്ന എം.സി.സി. മോണിറ്ററിങ് സെൽ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി (റൂറൽ) ബി. അശോകൻ, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജോൺ വി. സാമുവേൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലാ നോഡൽ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.