റംസാൻ മാസത്തിൽ എട്ട് യുവതികളുടെ വിവാഹം നടത്തി പ്രവാസി വ്യവസായി, മന്ത്രിയടക്കം പങ്കെടുത്തു
കഴക്കൂട്ടം: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നിരവധി യുവതീ-യുവാക്കളുടെ വിവാഹ സ്വപ്‌നങ്ങളാണ് പൊലിഞ്ഞ് പോയത്. അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസും ലോക്ക്ഡൗണും കാരണം തീരുമാനിക്കപ്പെട്ട പല വിവാഹങ്ങളും മുടങ്ങി. അതിനിടെ ഈ റംസാന്‍ മാസത്തില്‍ 8 യുവതികളുടെ വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് പ്രവാസി വ്യവസായി.
ചന്തവിള ആമ്പല്ലൂര്‍ മുസ്ലീം ജമാഅത്തില്‍ വെച്ചാണ് 8 ജോഡികള്‍ വിവാഹിതരായത്. അബുദാബിയിലെ ലൈലാക്ക് ഗ്രൂപ്പ് എംഡിയായ ആമ്പല്ലൂര്‍ എംഐ നിവാസില്‍ എംഐ ഷാനവാസ് ആണ് ഈ വിവാഹങ്ങള്‍ നടത്തിക്കൊടുത്തിരിക്കുന്നത്. ചന്തവിള സ്വദേശി കൂടിയാണ് ഷാനവാസ്. മന്ത്രിമാര്‍ അടക്കമുളള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
മന്ത്രി കടകംപളളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം ചടങ്ങില്‍ പങ്കെടുത്തു. വിവാഹിതരായ യുവതീ യുവാക്കള്‍ക്ക് മന്ത്രി കടകംപളളി സുരേന്ദ്രനും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് പുഷ്പഹാരം കൈമാറിയത്. വധുവരന്മാര്‍ക്ക് മംഗള പത്രവും ഇവര്‍ കൈമാറി.
വിവാഹത്തിന്റെ ചിലവ് എംഐ ഷാനസാണ് ആണ് വഹിച്ചത്. യുവതികള്‍ക്കുളള വിവാഹ ആഭരണങ്ങള്‍ അടക്കം ഷാനവാസ് നല്‍കി. ആഭരണങ്ങള്‍ ഷാനവാസിന്റെ ഭാര്യയായ ബിജിന ഷാനവാസ് ആണ് യുവതികള്‍ക്ക് നല്‍കിയത്. കൊവിഡ് ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിധ മുന്‍കരുതലുകളും എടുത്താണ് വിവാഹച്ചടങ്ങ് നടത്തിയത്. കുറച്ച് ആളുകള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുളളൂ. വധുവരന്മാര്‍ അടക്കമുളളവര്‍ മാസ്‌ക് ധരിച്ചിരുന്നു.