വിവാഹാഭ്യർത്ഥന നിരസിച്ചു... നഴ്സിംഗ് അസിസ്റ്റന്റിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, ചെവിയുടെ പാതി അറ്റു, തലയിൽ ആഴത്തിലുിള്ള വെട്ട്, നടുക്കുന്ന ക്രൂരത തിരുവനന്തപുരത്ത്!!
തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. എസ്.എ.ടിയിൽ നഴ്സിംഗ് അസിസ്റ്റന്റായ ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. തലയുടെ വലത് ഭാഗത്ത് ആഴത്തിൽ വെട്ടേൽക്കുകയും ചെവിയുടെ പാതി അറ്റുപോവുകയും ചെയ്ത ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിനെ (35) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 7ഓടെ മെഡിക്കൽ കോളേജ് പഴയറോഡിൽ വച്ചായിരുന്നു സംഭവം. രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പുഷ്പയെ പിന്നാലെയെത്തിയ പ്രതി പിറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ പുഷ്പയെ നിഥിൻ വീണ്ടും വെട്ടി. ആ സമയം അതുവഴി പട്രൊളിംഗ് നടത്തുകയായിരുന്ന മെഡിക്കൽ കോളേജ് പൊലീസ് ആക്രമണം കണ്ട് നിഥിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് പുഷ്പയെ ആശുപത്രിയിലെത്തിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തലയുടെ വലതുഭാഗത്തും കഴുത്തിനു മുകളിലായും ആഴത്തിൽ 2 വെട്ടേറ്റ പുഷ്പയെ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റി. ചെവി തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിലാണ്. മുൻപ് കൊല്ലത്തെ ഒരു ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന നിഥിൻ രോഗികളുമായി എസ്.എ.ടിയിൽ എത്തിയപ്പോഴാണ് പുഷ്പയുമായി പരിചയത്തിലായത്. ഭർത്താവ് മരിച്ച പുഷ്പയുടെ വീട്ടിൽ ഇയാൾ വിവാഹാഭ്യർത്ഥനയുമായി എത്തിയിരുന്നുവെന്നും എന്നാൽ വീട്ടുകാർ അത് അംഗീകരിച്ചില്ലെന്നും പുഷ്പയുടെ ബന്ധുക്കൾ പറയുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള നിഥിൻ ഇവരുമായി അകന്നാണ് താമസം.












Click it and Unblock the Notifications