അംഗങ്ങൾക്ക് മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരം; ഒ രാജഗോപാൽ
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സമർപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും അകറ്റി നിർത്താനും കഴിയുമ്പോഴാണ് പൊതു പ്രവർത്തകർ ആ പേരിന് അർഹരാവുന്നതെന്നാണ് ഒ രാജഗോപാലിന്റെ പ്രതികരണം. സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുജനങ്ങൾക്ക് എപ്പോൾ കൊവിഡ് വാക്സിൻ ലഭിക്കും? ഓണത്തിന് ശേഷമെന്ന് വിദഗ്ധർ
പൊതുപ്രവർത്തകർ ദേശവിരുദ്ധ ശക്തികളുടെ ആജ്ഞാനുവർത്തിയായി നിൽക്കുന്നത് ദുഖകരമാണ്. സ്പീക്കർക്കെതിരെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് പ്രമേയങ്ങൾ സമർപ്പിക്കപ്പെടാറുണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. നിയമസഭാംഗങ്ങൾക്ക് മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരമാണെന്നും രാജഗോപാൽ ചൂണ്ടിക്കാണിച്ചു. അതേ സമയം സ്വാധീനത്തെയും സമ്മർദ്ദത്തെയും അതിജീവിക്കുമ്പോഴാണ് മാതൃകാ പൊതുപ്രവർത്തകരായി മാറുന്നതെന്നും ഒ രാജഗോപാൽ പറഞ്ഞു.
സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായി അഴിമതി ആരോപണങ്ങളുടെ മുമ്പിൽ തലകുനിച്ച് നിൽക്കേണ്ടിവരുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേരള നിയമസഭയിലെ 140 അംഗങ്ങളുടേയും മാതൃകാ പുരുഷനാകേണ്ട ആളാണെന്നും മാതൃകയായില്ലെങ്കിലും മറ്റുള്ളവർക്കൊപ്പമെങ്കിലും നിൽക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. അതേ സമയം സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതായും രാജഗോപാൽ വ്യക്തമാക്കി.
അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കർ കുറ്റാരോപിതനാണെന്ന ഒ രാജഗോപാലിന്റെ പരാമർശത്തിനെതിരെ വിഎസ് സുനിൽകുമാർ രംഗത്തെത്തിയിട്ടുണ്ട്. ഈ പരാമർശം ഒഴിവാക്കണമെന്നും മന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് അനകൂലമായി വോട്ടരേഖപ്പെടുത്തിക്കൊണ്ട് ഒ രാജഗോപാൽ വാർത്തകളിൽ ഇടംനേടിയിരുന്നു.
Recommended Video