നേമത്ത് ഇത്തവണ ഒ രാജഗോപാലില്ല; ഏക സീറ്റ് നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്, താമസം മാറി
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമം ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ അദ്ദേഹം ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഒ രാജഗോപാലിന് പകരം ആര് ബിജെപിയുടെ ഏക സിറ്റിങ് സീറ്റില്‍ പോരാട്ടത്തിന് ഇറങ്ങും എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സുരേഷ് ഗോപി മുതല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണ്ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് നേമത്ത് ബിജെപി പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്ത് ഉണ്ടായിരുന്നത്.
ഒ രാജഗോപാലിന് ഒരു അവസരം കൂടി
നേമത്ത് ഒ രാജഗോപാലിന് ഒരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായം ബിജെപിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ പ്രയാധിക്യം പരിഗണിച്ച് അദ്ദേഹത്തിനെ മാറ്റി നിര്‍ത്താന്‍ തന്നെയാണ് ബിജെപി തീരുമാനം. ഒ രാജഗോപാലിന് പകരമായി രാജ്യസഭാംഗം സുരേഷ് ഗോപിയെ മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
സുരേഷ് ഗോപി എത്തിയാല്‍
ബിജെപിയുടെ പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ഒ രാജഗോപാലിന്‍റെ സ്വീകാര്യതയുമാണ് കഴിഞ്ഞ വര്‍ഷം നേമത്ത് ബിജെപിക്ക് വഴിയൊരുക്കിയത്. ഒ രാജഗോപാല്‍ ഒഴിയുമ്പോള്‍ പകരം സുരേഷ് ഗോപി എത്തിയാല്‍ ആ വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍ ബിജെപി വിജയം ഉറപ്പിക്കുന്ന മണ്ഡലത്തില്‍ അവരുടെ ഏറ്റവും പ്രമുഖനായ നേതാക്കളില്‍ ഒരാളായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കുമ്മനം വീടെടുത്തും
നേമം മണ്ഡലത്തില്‍ കുമ്മനം വീട് വാടകയ്ക്ക് എടുത്തതോടെയാണ് അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിക്കുന്നത്. മണ്ഡലത്തില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് നേമത്ത് കുമ്മനം വീട് വാടകയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കെ സുരേന്ദ്രന്‍ ഉള്‍പ്പടെ
കുമ്മനം രാജശേഖരന്‍റെ ജനകീയതയും പാര്‍ട്ടി വോട്ടുകളും കൂടി ചേരുമ്പോള്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്ത് ഉണ്ടായിരിക്കണമെന്ന നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ട് വെച്ചിട്ടുണ്ട്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ കൂടി തീരുമാനം അറിഞ്ഞതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
സുരേന്ദ്രന്‍ കോന്നിയിലേക്കോ
കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തിരുവനന്തപുരം ജില്ലയിലോ പത്തനംതിട്ടയിലോ മത്സരിക്കും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവും പത്തനംതിട്ടയില്‍ കോന്നിയുമാണ് പ്രഥമ പരിഗണനയില്‍ ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നി ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിരുന്നു. അതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലും കെ സുരേന്ദ്രന്‍ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
വി ശിവൻകുട്ടിക്ക്
പ്രധാന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച അന്തിമ തിരൂമാനം കേന്ദ്ര നേതൃത്വത്തിന്‍റേതാകും. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നേമത്ത് നിന്നും ഒ രാജഗോപാല്‍ വിജയിച്ചത്. രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി സിപിഎമ്മിലെ വി.ശിവൻകുട്ടിക്ക് 59,142 വോട്ടുകൾ ലഭിച്ചു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കേവലം 13860 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
പ്രധാന പോരാട്ടം
2011 ലെ തിരഞ്ഞെടുപ്പിലും ഒ രാജഗോപാലും വി ശിവന്‍കുട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. അന്ന് വി.ശിവൻകുട്ടി ഒ.രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2006 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ പതിനായിരത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലത്തില്‍ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞ് വരികയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡത്തിലെ ബിജെപിയുടെ മേല്‍ക്കൈ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന് ഉള്ളത്. രണ്ടായിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ളത്. സിപിഎമ്മിന് വേണ്ടി ഇത്തവണയും ശിവന്‍കുട്ടി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന.
ഇടതില്‍ ഇത്തവണ ആര്
ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശിവൻകുട്ടി തുടങ്ങി കഴിഞ്ഞു. നേമത്ത് അനുകൂലമാണ് സാഹചര്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. കോർപറേഷൻ മേയർ ആയ 21 കാരി ആര്യ രാജേന്ദ്രനെ നിയമിച്ചതുൾപ്പെടെ ഘടകങ്ങൾ ഇക്കുറി വോട്ട് പെട്ടിയിലാക്കുമെന്ന് എൽഡിഎഫ് നേതത്വം കരുതുന്നു. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുഗുളന്‍കാവ് വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്.
തിരികെ പിടിക്കാന്‍ കോണ്‍ഗ്രസും
യുവ നേതാവിനെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറയാ ഐബി ബിനുവിന്‍റെ പേരിനാണ് മുന്‍തൂക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഐപി ബിനുവിനും സീറ്റ് നിഷേധിച്ചത് വലിയചർച്ചയായിരുന്നു.നിയമസഭയിലേക്ക് മത്സരിക്കുന്നതിനാലാണ് ഇതെന്ന തരത്തിലായിരുന്നു ചർച്ച. അതേസമയം മണ്ഡലം തിരിച്ചെടുത്ത് ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ആവശ്യം
എല്‍ജെഡി മുന്നണി വിട്ടതിനാല്‍ സീറ്റ് ഏറ്റെടുക്കുന്നതിന് കോണ്‍ഗ്രസിന് പ്രശ്നങ്ങള്‍ ഒന്നുമില്ല. കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസിന്‍റെ പേരാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍ യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളെ രംഗത്ത് ഇറക്കുന്നതിലൂടെ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
Recommended Video