ചിറയിൻകീഴ് യുവാവിന്റെ കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പ് നടത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ
ചിറയിൻകീഴ്: പെരുങ്ങുഴിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. ഒന്നാം പ്രതി പെരുങ്ങുഴി ഇടഞ്ഞുംമൂല കണ്ണേറ്റ് വീട്ടിൽ രാജ് സൂര്യൻ (20), ജ്യേഷ്ഠൻ രാജ് സംക്രാന്ത് (23), സുഹൃത്ത് അഴൂർ മുഹമ്മദ് വില്ലയിൽ മുഹമ്മദ് ആഷിഖ് (24) എന്നിവരെയാണ് തെളിവെടുപ്പിനായി പെരുങ്ങുഴിയിൽ കൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇടഞ്ഞുംമൂല കിഴക്കേവീട്ടിൽ വിപിൻ എന്നുവിളിക്കുന്ന സുനാജ് (30) കൂടി ഇന്നലെ അറസ്റ്റിലായി.
ബിഡിജെഎസിനെ പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ചു, പിന്നില്‍ വെള്ളാപ്പള്ളി?, ലക്ഷ്യം മുന്നണി മാറ്റം
സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ നടത്തിയ തെളിവെടുപ്പ് വൈകിട്ടോടെ പൂർത്തിയായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം എഫ്.സി.ഐക്ക് സമീപം കോട്ടയ്ക്കരികിൽ കൈരളി നഗർ പുത്തൻവീട്ടിൽ പരേതനായ ബാബുവിന്റെ മകൻ വിഷ്ണുവാണ് (22) വ്യാഴാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: രാജ് സൂര്യയുടെ ഫോൺ വിഷ്ണു ഹാക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൈസൂരിൽ വിഷ്ണുവിനോടൊപ്പമാണ് രാജ് സൂര്യനും ജോലി ചെയ്യുന്നത്.
വ്യാഴാഴ്ച ഇരുവരും ഒരുമിച്ചാണ് നാട്ടിലെത്തിയത്. രാജ്സൂര്യയുടെ ഫോണിലെ കോളുകളും മെസേജുകളും മറ്റ് വിവരങ്ങളും വിഷ്ണു രാജ്സൂര്യയുടെ അമ്മയെ അറിയിച്ചിരുന്നു. ഇതറിഞ്ഞ രാജ്സൂര്യ വിഷ്ണുവിനെ തന്ത്രപൂർവം വീട്ടിലെത്തിച്ചു. ഇവിടെ വച്ച് വിഷ്ണുവുമായുള്ള വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയും വിഷ്ണുവിനെ ചിലർ ബൈക്കിൽ കയറ്റി വിടുകയും ചെയ്തു. തുടർന്ന് രാജ്സൂര്യൻ, രാജ് സംക്രാന്ത്, വിപിൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം രണ്ട് ബൈക്കുകളിൽ പിന്തുടർന്ന് മുരുക്കുംപുഴയിൽ വച്ച് വിഷ്ണുവിനെ കണ്ടെത്തുകയും തുടർന്ന് ബൈക്കിൽ കയറ്റി വീണ്ടും പെരുങ്ങുഴിയിൽ എത്തിച്ച് മറ്റു ചില സുഹൃത്തുക്കളുമായി ചേർന്ന് ഇടഞ്ഞുംമൂല, കോളം സമീപ പ്രദേശങ്ങൾ എന്നിവിടങ്ങിൽ കൊണ്ടുവന്ന് കമ്പും മടലും ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് അബോധാവസ്ഥയിലായ വിഷ്ണുവിനെ മൂന്നംഗ സംഘം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിഷ്ണു മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ഇവർ മുങ്ങുകയായിരുന്നു. തുടർന്ന് റൂറൽ എസ്.പി അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ആറ്റിങ്ങൽ കോരാണിക്ക് സമീപത്തുനിന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, ചിറയിൻകീഴ് എസ്.ഐ നിയാസ്, ഷാഡോ ടീംമംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.