ബാർട്ടൺ ഹില്ലിലെ കൊലപാതകം: കൂട്ടാളിയും തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം: ബാർട്ടൺ ഹില്ലിൽ ആട്ടോ ഡ്രൈവറായ ഗുണ്ടുകാട് സ്വദേശി അനിൽകുമാറിനെ (അനി - 40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി അറസ്റ്റിൽ. കുന്നുകുഴി ബാർട്ടൺ ഹിൽ കോളനിനിവാസി മനോജ് കുമാറാണ് (34) പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രധാനപ്രതി ബാർട്ടൺഹിൽ സ്വദേശി ജീവന്റെ സുഹൃത്താണ് മനോജ് കുമാർ.
രാഹുൽ ഗാന്ധിയെ വീഴ്ത്താൻ അമേഠിയിൽ നിന്ന് സ്മൃതി ഇറാനി വയനാട്ടിലേക്ക്! പ്രചാരണത്തിൽ തീ ചിതറും
ഇയാളാണ് ബാർട്ടൺ ഹില്ലിൽ നിന്ന് ലാ കോളേജിലേക്കുള്ള വഴിയിലെ പാർക്കിന് സമീപം അനിൽകുമാർ മദ്യപിച്ചിരിക്കുന്നതായി ജീവനെ അറിയിച്ചത്. ഇതറിഞ്ഞെത്തിയ ജീവൻ, അനിൽകുമാറിനെ അടിച്ച് നിലത്തിട്ടപ്പോൾ ഇരുകൈകളും നിലത്ത് ചവിട്ടിപിടിച്ച് കുത്താൻ ഒത്താശ ചെയ്ത് കൊടുക്കുകയും സംഭവശേഷം രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തത് മനോജ് കുമാറാണെന്ന് പൊലീസ് പറഞ്ഞു.
അനിൽകുമാർ മരിച്ചുവെന്ന് അറിഞ്ഞ് നാഗർകോവിലിലേക്ക് കടന്ന ഇയാളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. തെളിവെടുപ്പ് പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 26ന് രാത്രി പതിനൊന്നോടെയാണ് അനിൽ കൊലക്കത്തിക്ക് ഇരയായത്. പൂർവവൈരാഗ്യത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്ന് പൊലീസ് വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ