വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളെ തടഞ്ഞ് നിർത്തി മാല പിടിച്ചുപറിച്ച കേസ്: ഒരു സ്ത്രീ കൂടി അറസ്റ്റിൽ
വിഴിഞ്ഞം: കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തമിഴ്നാട് സ്വദേശികളുടെ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ച് സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ ഒരു സ്ത്രീ കൂടി പിടിയിലായി. സംഭവത്തിൽ പിടിയിലായ മുഹമ്മദ് ജിജാസിന്റെ ബന്ധുവായ മുട്ടത്തറ മാണിക്യവിളാകം എസ്.എം ലോക്ക് സജീവ് മൻസിലിൽ നിന്നും പാച്ചല്ലൂർ കുമിളി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (31) ആണ് പിടിയിലായത്. പിടിച്ചുപറിച്ച സ്വർണാഭരണങ്ങൾ വിൽക്കാൻ സഹായിച്ചത് ഹസീനയാണെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ മീനുകളുടെ രുചിയറിയാം: ശുദ്ധജല മത്സ്യങ്ങളുടെ ബുക്കിംഗ് ഇനി വാട്‌സപ്പിലൂടെ!!
തമിഴ്നാട് സ്വദേശികളിൽ നിന്നു തട്ടിയെടുത്ത മാല കിഴക്കേകോട്ടയിലെ ഒരു സ്ഥാപനത്തിൽ വിറ്റു. ലോക്കറ്റ് ഹസീനയുടെ വീട്ടിൽ നിന്നു കണ്ടെത്തി. റിമാൻഡിലായ സ്ത്രീയെ കസ്റ്റഡിയിൽ വാങ്ങി വിറ്റ മാല കണ്ടെടുക്കുമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. സ്ത്രീയെ കാണിച്ച് വശീകരിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പിടിയിലായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസ് (30), കടയ്‌ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപം തീപൊള്ളാവ് വീട്ടിൽ ഉഷ (42) എന്നിവർ റിമാൻഡിലാണ്.
ഇവർ യുവാക്കളിൽ നിന്നു കവർച്ച ചെയ്‌ത മൊബൈൽ ഫോൺ കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ബൈക്ക് യാത്രികർക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. തിരുവല്ലം വണ്ടിത്തടം പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം. തമിഴ്നാട് കുലശേഖരം സ്വദേശികളായ അഭിഷേക്, അനീഷ് കുമാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. പ്രതികൾ സഞ്ചരിച്ച ആട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പിടിയിലാകുന്നവരുടെ എണ്ണം 3 ആയി. ഇത്തരം തട്ടിപ്പ് നടത്തുന്ന വൻസംഘം തന്നെ ഉണ്ടെന്നും ഇവരെക്കുറിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.