പ്രതികാരം അജണ്ടയല്ല, അമിതമായി സന്തോഷിക്കുന്നുമില്ല, സോളാറിലെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ സത്യം എന്തായാലും പുറത്ത് വരുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. താന്‍ എന്തായാലും പുനരന്വേഷണം ആവശ്യപ്പെടില്ല. പൊതു പ്രവര്‍ത്തന രംഗത്ത് ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. അത് സഹിക്കുക എന്നല്ലാതെ അതിനെതിരെ പ്രതികാരം ചെയ്യുക എന്നത് തന്റെ അജണ്ടയില്‍ ഇല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Recommended Video
സത്യം എന്നായാലും പുറത്ത് വരിക തന്നെ ചെയ്യും. താന്‍ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോള്‍ അമിതമായി ദുഖിച്ചിരുന്നില്ല. കാരണം സത്യം എന്നായാലും പുറത്ത് വരുമെന്ന് തനിക്ക് അറിയാമായിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ അമിതമായി സന്തോഷിക്കുന്നുമില്ല. താന്‍ ആരുടേയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ല. പ്രതികാരം തന്റെ രീതി അല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ കേസ് അന്വേഷണത്തിനായി ഇതിനകം തന്നെ സര്‍ക്കാരിന് ഒരുപാട് തുക ചെലവായിട്ടുണ്ട്. ഇനിയും ചെലവ് കൂട്ടാനായി പുനരന്വേഷണം ആവശ്യപ്പെടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് കൂട്ടിച്ചേര്‍ത്തതാണ് എന്നാണ് എംഎല്‍എയുടെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ് വെളിപ്പെടുത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് സോളാര്‍ വിഷയം വീണ്ടും സജീവമാകുകയാണ്.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണ് എന്ന കാര്യം തനിക്ക് അറിയാമെന്ന് മനോജ് പറയുന്നു. ആ കത്ത് എഴുതിയത് പരാതിക്കാരി തന്നെയാണ്. അതില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുളള ആരോപണം ഒഴികെ ബാക്കി എല്ലാം സത്യമാണ് എന്നും മനോജ് വെളിപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയെ രാജ്യം മുഴുവന്‍ തേജോവധം ചെയ്യുകയും കണ്ണൂരില്‍ വെച്ച് കല്ലെറിയുക പോലുമുണ്ടായി. അതിലുളള വേദന കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്നും മനോജ് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതില്‍ ഗണേഷ് കുമാറിനെ കൂടാതെ മറ്റ് ചിലര്‍ക്കും പങ്കുണ്ടെന്നും മനോജ് വെളിപ്പടുത്തി. ഗണേഷ് കുമാറിന്റെയും മറ്റൊരാളുടേയും നിര്‍ബന്ധ പ്രകാരമാണ് ഉമ്മന്‍ ചാണ്ടിയുടെ പേരും കത്തില്‍ എഴുതി ചേര്‍ത്തത്. അവരുമായി ഉമ്മന്‍ ചാണ്ടിക്ക് ബന്ധം ഉണ്ടായിരുന്നില്ല എന്നത് തനിക്ക് 100 ശതമാനം ഉറപ്പാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി.