കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പാലാരിവട്ടം അഴിമതികേസിൽ മുൻ മന്ത്രിയും മുസ്ലിംലീ ഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാലാരിവട്ടം അഴിമതിയുടെ പണം ലീഗിലെ ഉന്നത നേതാക്കളിലേക്കും എത്തിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ അതോ ഇബ്രാഹിംകുഞ്ഞിൽ കേസ് അവസാനിപ്പിക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ സമയത്ത് ഒരു പത്രത്തിന്റെ മറവിൽ ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചത് ഇഡി അന്വേഷിച്ചതോടെയാണ് ഗത്യന്തരമില്ലാതെ പിണറായി വിജിലൻസിനെ ഇറക്കി അറസ്റ്റ് ചെയ്യിച്ചത്. ഇതിൽ ഒരു ആത്മാർത്ഥതയില്ല. അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും ഒരേ തൂവൽ പക്ഷികളാണ്. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങിത്താഴുകയാണ്.
സ്വർണ്ണക്കടത്തിലും ലൈഫിലും കിഫ്ബിയിലും മുഖ്യമന്ത്രിയും ധനമന്ത്രിയും ആരോപണവിധേയരാകുമ്പോൾ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ യുഡിഎഫ് ഉന്നത നേതാക്കളും മുൻമന്ത്രിമാരും പ്രതിയാവുകയാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു തുടങ്ങിയവർ പ്രതികളായ കേസുകളും ബാർക്കോഴകേസും ഉൾപ്പെടെ യുഡിഎഫ് നേതാക്കൾക്കെതിരായ 14 കേസുകൾ എന്തായെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ഇന്ന് രാവിലെയാണ് വിജിലൻസ് അന്വേഷണ സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. രാവിലെ ആലുവയിലുളള ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിജിലൻസ് സംഘം എത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് പോയ വിജിലൻസ് സംഘം ആശുപത്രി മുറിയിൽ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിയമപരമായ രാഷ്ട്രീയമായും നേരിടാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം.
Recommended Video